ഗുവഹാത്തി: അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തിൽ മിസോറാം പോലീസ് കേസെടുത്തതിൽ പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അന്വേഷണവുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എന്തുകൊണ്ട് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
“ഏത് അന്വേഷണത്തോടും സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. എന്തുകൊണ്ടാണ് കേസ് ഒരു നിഷ്‌പക്ഷ ഏജന്‍സിക്ക് കൈമാറാത്തത്, പ്രത്യേകിച്ചും സംഭവസ്‌ഥലം ഭരണഘടനാപരമായ അസമില്‍ ഉള്ളപ്പോള്‍? ഇതിനെക്കുറിച്ച് ഇതിനകം മിസോറാം മുഖ്യമന്ത്രി സോറംതംഗയെ അറിയിച്ചിട്ടുണ്ട്,” – ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്‌തു.
അസമും മിസോറാമും തമ്മിൽ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിന് ഇടയിലാണ് മിസോറാമിന്റെ നടപടി. ഹിമന്ദ ബിശ്വ ശര്‍മക്കൊപ്പം ആറ് മുതിര്‍ന്ന ഉദ്യോഗസ്‌ഥരും 200ഓളം പോലീസുകാരും പ്രതിപ്പട്ടികയിലുണ്ട്.
അസം ഇന്‍സ്‌പെക്‌ടര്‍ ജനറല്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍, സൂപ്രണ്ട് ഓഫ് പോലീസ് തുടങ്ങിയവർക്ക് എതിരെയാണ് മിസോറാമിലെ കോല്‍സിബ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. നേരത്തെ മിസോറാമിലെ പല പ്രമുഖര്‍ക്കും അസം പോലീസും സമന്‍സ് നല്‍കിയിരുന്നു. അതിര്‍ത്തി സംഘർഷത്തില്‍ കോടതി ഇടപെടല്‍ തേടി അസം സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്.
സംസ്‌ഥാനങ്ങള്‍ക്കിടയില്‍ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയുണ്ടായ സംഘർഷത്തിൽ ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ അനുനയ ചര്‍ച്ചകള്‍ക്ക് ഇരു സംസ്‌ഥാനങ്ങളും തയ്യാറല്ലെന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.
Most Read: കൊട്ടിയൂർ പീഡനക്കേസ്; പ്രതിയായ മുൻ വൈദികനെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി