ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്‌ടപ്രകാരമാണെന്ന് വിശദീകരിച്ച് ഇരയായ പെൺകുട്ടി സുപ്രീം കോടതിയിൽ ഹരജി നൽകി. പെൺകുട്ടിയുടെ ആവശ്യം ജസ്‌റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവർ തിങ്കളാഴ്‌ച പരിഗണിക്കും.
ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇര നേരത്തെ ഹൈക്കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. ഇരയേയും കുഞ്ഞിനേയും സംരക്ഷിച്ച് കൊള്ളാമെന്ന് ഫാ.റോബിൻ വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദം ഹൈക്കോടതി തള്ളി. ഇതിനെതിരെയാണ് പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
തനിക്കും കുഞ്ഞിനും റോബിൻ വടക്കുംചേരിക്കൊപ്പം താമസിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഇര സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിനായി റോബിന് ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലെ മറ്റൊരു ആവശ്യം. അഭിഭാഷകൻ അലക്‌സ് ജോസഫാണ് ഹരജി ഫയൽ ചെയ്‌തിരിക്കുന്നത്.
സുപ്രീം കോടതിയുടെ മുൻവിധി ന്യായങ്ങളുടെ അടിസ്‌ഥാനത്തിൽ ലൈംഗിക അതിക്രമ കേസുകളിൽ ഒത്തുതീർപ്പുകളോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാവില്ലെന്ന് വ്യക്‌തമാക്കിയാണ് റോബിൻ വടക്കുംചേരിയുടെ ഹരജി ഹൈക്കോടതി തള്ളിയത്. സംഭവം നടക്കുമ്പോൾ പ്രായപൂർത്തി ആയിട്ടില്ലെന്നായിരുന്നു വിചാരണകോടതിയുടെ കണ്ടെത്തൽ. വിവാഹത്തിന് നിയമപരമായ പവിത്രത നൽകുന്നത് കേസിലെ പ്രധാനവിഷയത്തിൽ മുൻകൂർ തീരുമാനം എടുത്തതിന് തുല്യമാകുമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.
കൊട്ടിയൂർ പീഡനക്കേസിൽ റോബിൻ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വർഷത്തെ കഠിനതടവാണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാൽ മൂന്ന് ശിക്ഷയും ഒരുമിച്ച് ഇരുപത് വർഷത്തെ കഠിനതടവ് അനുഭവിച്ചാൽ മതി. 2016ൽ ആയിരുന്നു കേസിന് ആസ്‌പദമായ സംഭവം. കൊട്ടിയൂർ നീണ്ടുനോക്കി സെയിന്റ് സെബാസ്‌റ്റ്യൻസ് പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.
Also Read: സ്വർണക്കടത്ത് കേസിൽ രാഷ്‌ട്രീയ പാർട്ടിയുടെ ഇടപെടൽ; സ്വാധീനിക്കാൻ ശ്രമം; ആഞ്ഞടിച്ച് കസ്‌റ്റംസ് ഓഫിസർ