ന്യൂഡെൽഹി: രാജ്യത്ത് ഡ്രോൺ ആക്രമണം നേരിടാൻ പ്രത്യേക സംവിധാനം വികസിപ്പിക്കുമെന്ന് കരസേനാ മേധാവി ജനറൽ എംഎം നരവണെ അറിയിച്ചു. സുരക്ഷാ സേനകൾക്ക് ഇത്തരം വെല്ലുവിളികളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്ന് നരവണെ പറഞ്ഞു. സൈനിക സന്നാഹവുമായി ബന്ധപ്പെട്ട ഉന്നത ബൗദ്ധികതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുവിലെ വിമാനത്താവളത്തിലെ വ്യോമസേനാ മേഖലയിൽ ഞായറാഴ്‌ച ഭീകരർ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതിന്റെ പശ്‌ചാത്തലത്തിൽ ആയിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം. ഭീഷണി നേരിടാനുള്ള വിവിധ സംവിധാനങ്ങൾ സർക്കാർ സ്‌ഥാപനങ്ങളിലും സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങളിലും വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം, കിഴക്കൻ ലഡാക്കിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും ചൈനയും നടത്തിയ സംഭാഷണങ്ങൾ ഫലം കാണുന്നുണ്ടെന്നാണ് വിവരം. ഇരുരാജ്യങ്ങൾക്കുമിടയിൽ വിശ്വാസം വളർത്താൻ സാധിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ സൈനിക പിൻമാറ്റത്തോടെ പാങ്കോങ് മേഖലയിൽ സ്‌ഥിതി സാധാരണ നിലയിലാണ്. രാഷ്‌ട്രീയ- നയതന്ത്ര- സൈനിക തലങ്ങളിൽ ചർച്ചകൾ തുടരുന്നുണ്ട്.
Also Read: ‘നിലവില്‍ ഡെല്‍റ്റ പ്ളസ് ആശങ്ക ഉളവാക്കുന്ന വകഭേദമല്ല’; ഡോ. സൗമ്യാ സ്വാമിനാഥന്‍