പാലക്കാട്: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ നിരക്ക് കൂട്ടിയേക്കും. നാളത്തെ വൈദ്യുതി ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു. ഡാമുകളിൽ വെള്ളമില്ലാത്ത സ്‌ഥിതിയാണ്. മഴയുടെ ലഭ്യതയും കുറഞ്ഞതോടെ നിരക്ക് കൂട്ടേണ്ടിവരുമെന്നാണ് മന്ത്രി വ്യക്‌തമാക്കുന്നത്.
മഴ പെയ്‌താൽ വൈദ്യുതി നിരക്ക് കൂട്ടേണ്ട ആവശ്യം വരില്ല. മഴയില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും. വാങ്ങുന്ന വിലയ്‌ക്കേ കൊടുക്കാൻ പറ്റൂ. ഉപഭോക്‌താവിനെ കഴിയുന്നത്ര വിധത്തിൽ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുകയെന്നും മന്ത്രി വിശദമാക്കി. ഡാമുകളിൽ വെള്ളം ഇല്ലാത്തതിനാൽ അധിക വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ടി വരും.
എത്ര രൂപ കൊടുത്ത് വാങ്ങണമെന്ന കാര്യത്തിൽ നാളത്തെ യോഗത്തിൽ തീരുമാനം ഉണ്ടാകും. തുടർന്ന്, സാഹചര്യം വിലയിരുത്തി വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെയടക്കം തീരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും വില കൂട്ടണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നിലവിൽ നിരക്ക് വർധനക്കെതിരെ എച്ച്ടി ഉപഭോക്‌താക്കൾ ഉൾപ്പടെ ഹൈക്കോടതിയെ സമീപിച്ചു താൽക്കാലിക സ്‌റ്റേ നേടിയിരുന്നു.
നാളെ ഈ കേസ് കോടതി വീണ്ടും പരിഗണിക്കും. സ്‌റ്റേ നീങ്ങിയാൽ രണ്ടാഴ്‌ചക്കകം തന്നെ റെഗുലേറ്ററി കമ്മീഷൻ നിരക്കുയർത്തി ഉത്തരവിറക്കും. നേരത്തെ ഫെബ്രുവരിയിൽ വൈദ്യുതി നിരക്ക് കൂട്ടിയിരുന്നു. നാല് മാസത്തേക്കായിരുന്നു വർധനവ്. യൂണിറ്റിന് ഒമ്പത് പൈസയായിരുന്നു വർധിപ്പിച്ചത്. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്തനായിരുന്നു നിരക്ക് കൂട്ടിയത്.
Most Read| ‘ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്‌തികളിൽ ഒന്ന്’; മുഖ്യമന്ത്രി