തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐടി പാര്‍ക്കുകളില്‍ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ്ബ് പോലുള്ള സൗകര്യം ഇല്ലാത്തത് ഒരു പോരായ്‌മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് പബ്ബുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ഒരു ആലോചന മുന്‍പ് ഉണ്ടായത്. പിന്നീട് കോവിഡ് ആരംഭിച്ചതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം കോവിഡ് തീരുന്ന മുറക്ക് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിൽ കേരളത്തിലെ ഐടി പാർക്കുകൾ പലതും അടച്ചുപൂട്ടി കമ്പനികൾ വർക് ഫ്രം ഹോം മോഡിലേക്ക് മാറിയതോടെയാണ് ഇക്കാര്യത്തിൽ തുടർനടപടികൾ നിലച്ചതെന്ന് മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു.
സംസ്‌ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിൽ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേർ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെ, ഇവർക്ക് വിശ്രമ സമയങ്ങളും ഇടവേളകളും ചിലവഴിക്കാൻ ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നത് കൂടുതൽ ടെക്കികളെ കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്നാണ് കണക്ക് കൂട്ടൽ. നിലവിൽ തിരുവനന്തപുരം ടെക്നോപാർക്കിന്റെ ഗസ്‌റ്റ് ഹൗസിൽ ഒരു ബിയർ പാർലർ പ്രവർത്തിക്കുന്നുണ്ടെന്നത് മാത്രമാണ് ഇടവേളകൾ ചിലവഴിക്കാനുള്ള ഒരേയൊരുപാധി.
”യുവതയാണല്ലോ വിവിധ ഐടി പാർക്കുകളിൽ പ്രധാനമായും ജോലി ചെയ്യുന്നത്. അവർ മറ്റ് സംസ്‌ഥാനങ്ങളിലെ ഐടി പാർക്കുകളിൽ ലഭ്യമായ സൗകര്യങ്ങൾ ഇവിടെയും കിട്ടണമെന്ന് ആഗ്രഹിക്കും. മറ്റ് ഐടി കേന്ദ്രങ്ങളിലെ സൗകര്യങ്ങളില്ല ഇവിടെ എന്നത് ഒരു പോരായ്‌മ തന്നെയാണ്. കമ്പനികൾ സ്വന്തമായി ഇത്തരം കേന്ദ്രങ്ങളിലേക്ക് ജോലി ചെയ്യുന്നവർക്ക് പോകാൻ സൗകര്യം ചെയ്‌ത് കൊടുക്കുന്നത് മാത്രമേയുള്ളൂ. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ്ബ് പോലുള്ള സൗകര്യങ്ങളില്ല എന്നാണ് പറയുന്നത്. കോവിഡ് മൂലമാണ് തുടർനടപടികൾ ഇല്ലാതിരുന്നത്. അതിനി ഉണ്ടാകും. കൂടുതൽ നടപടികൾ ആലോചിക്കാം,”- മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം സംസ്‌ഥാനത്തെ ഓരോ ഐടി പാർക്കുകൾക്കും ഓരോ സിഇഒമാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. നിലവിൽ മൂന്ന് ഐടി പാർക്കിനും കൂടി ഒരു സിഇഒ ആണുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിനും കൊച്ചി ഇൻഫോ പാർക്കിനും കോഴിക്കോട് സൈബർ പാർക്കിനും ഓരോ സിഇഒ ഇനി മുതൽ ഉണ്ടാകും.
Most Read: ഉപതിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ അഭയ് ചൗതാലക്ക് വിജയം