ചെന്നൈ: ടൈഫോയ്‌ഡ് ബാധിച്ച 19കാരിക്ക് പ്രേത ബാധ കൂടിയതാണെന്ന് അഛൻ. ബാധ ഒഴിപ്പിക്കാൻ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയ യുവതി ദാരുണമായി കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ രാമനാഥപുരം ഉച്ചിപുളി സ്വദേശിയായ താരണി എന്ന പെൺകുട്ടിയാണ് അഛന്റെ അന്ധവിശ്വാസത്തിന് ബലിയാടായി ജീവൻ വെടിഞ്ഞത്.
കടുത്ത ടൈഫോയ്‌ഡിനെ തുടർന്ന് ഏതാനും ദിവസങ്ങളായി അവശനിലയിലായിരുന്നു താരണി. എന്നാൽ, മകളുടെ രോഗത്തിന് കാരണം ബാധ കൂടിയതാണെന്ന് ഉറച്ചു വിശ്വസിച്ച അഛൻ വീരസെൽവം മകളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം ഒരു മന്ത്രവാദിയുടെ അടുത്തെത്തിച്ചു. മകളിൽ ഒൻപത് കൊല്ലം മുമ്പ് മരിച്ച അമ്മയുടെ പ്രേതം കയറിയതാണ് എന്നായിരുന്നു വീരസെൽവന്റെ വാദം.
താരണി അമ്മയെ സംസ്‌കരിച്ച സ്‌ഥലം സന്ദർശിച്ചതിന് ശേഷമാണ് രോഗം പിടിപെട്ടതെന്ന് വിശ്വസിച്ച അഛൻ ഒരു ചികിൽസയും മകൾക്ക് നൽകിയില്ല. ബാധ ഒഴിപ്പിക്കുവാൻ ചൂരലിന് അടിയും പുകക്കലും അടക്കം ക്രൂരമായ പീഡനങ്ങളാണ് മന്ത്രവാദിയിൽ നിന്ന് താരണിക്ക് ഏൽക്കേണ്ടി വന്നത്. അടിയേറ്റ് അവശനിലയിലായ പെൺകുട്ടിയെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തിൽ പോലീസ് അഛൻ വീരസെൽവത്തെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്‌ത് വരികയാണ്.
Also Read: അശാസ്‌ത്രീയ വിവരങ്ങൾ; രാഷ്‌ട്രീയ കാമധേനു ആയോഗിന്റെ പശു ശാസ്‌ത്ര പരീക്ഷ മാറ്റിവച്ചു