ആലപ്പുഴ: മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ (32) കണ്ടെത്തി. തട്ടിക്കൊണ്ടുപോയ 15 അംഗ സംഘം ഇവരെ പാലക്കാട് വടക്കാഞ്ചേരിയിൽ ഇറക്കി വിടുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
വീട് ആക്രമിച്ച് ബിന്ദുവിനെ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. ആക്രമണത്തിൽ വീട്ടുകാർക്കും പരിക്കേറ്റിരുന്നു, നാല് ദിവസം മുമ്പാണ് ബിന്ദു വിദേശത്ത് നിന്ന് എത്തിയത്. നാട്ടിലെത്തിയത് മുതൽ യുവതിയെ ചിലർ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
പുലർച്ചെ രണ്ട് മണിയോടെ 15ഓളം ആളുകൾ കൂട്ടത്തോടെ എത്തി വീടിന്റെ ഗേറ്റ് ചവിട്ടി പൊളിച്ച് അകത്തുവന്നു. കമ്പിവടിയും വടിവാളും ഇവരുടെ പക്കലുണ്ടായിരുന്നു. പോലീസിനെ വിളിക്കാൻ ഫോൺ എടുക്കുന്നതിനിടെ സംഘം വാതിൽ തകർത്ത് അകത്തുവന്നു. തുടർന്ന് ബിന്ദുവിന്റെ കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകി കടത്തിക്കൊണ്ട് പോവുകയായിരുന്നു എന്ന് യുവതിയുടെ ഭർത്താവ് ബിനോയി പറയുന്നു.
തടയാൻ ശ്രമിച്ചപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ബിനോയി പറയുന്നു. മലപ്പുറത്തുള്ള ഒരു സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തിലെ രാജേഷ് എന്നയാളിനെ ബിനോയി തിരിച്ചറിഞ്ഞിട്ടുണ്ട്. രാജേഷ് പൊന്നാനി സ്വദേശിയാണ്. തട്ടിക്കൊണ്ട് പോയതിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണോയെന്നും പോലീസിന് സംശയമുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.
Also Read: നിയമന വിവാദം; വിശദീകരണ യോഗങ്ങളുമായി സിപിഐഎം, മുഖ്യമന്ത്രി ഉൾപ്പടെ സംസാരിക്കും