പാലക്കാട്: ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ സി കൃഷ്‌ണകുമാര്‍ കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് ഭാര്യാ സഹോദരിയും അമ്മയും രംഗത്ത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. സ്‌ത്രീകളോട് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തങ്ങളോട് കാണിച്ചതെന്ന് ഭാര്യ സഹോദരി സിനി സേതുമാധവനും അമ്മ സികെ വിജയകുമാരിയും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പാർട്ടിയും തങ്ങളെ കൈവിട്ടതോടെയാണ് വിഷയം പരസ്യമാക്കേണ്ടി വന്നതെന്ന് ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൃഷ്‌ണകുമാറിന്റെ തനിനിറം പുറത്തറിയിക്കാൻ വേണ്ടിയാണ് നഗരസഭയിലെ 18ആം വാര്‍ഡില്‍ സ്‌ഥാനാര്‍ഥിയായി നിന്നതെന്ന് ഭാര്യമാതാവ് സികെ വിജയകുമാരി പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക തള്ളിക്കാന്‍ ബിജെപി നേതാക്കള്‍ ഇടപെട്ടു. നിര്‍ദ്ദേശകനായ ആനന്ദനെ ഭീഷണിപ്പെടുത്തി അഫിഡവിറ്റ് കൊടുപ്പിച്ചു.
എറണാകുളത്തെ തറവാട് വീട് വിറ്റ് പാലക്കാട് താമസമാക്കി കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വീട് തട്ടിയെടുക്കാന്‍ കൃഷ്‌ണകുമാര്‍ ശ്രമിക്കുകയായിരുന്നു. വരുമാനം ഇല്ലാതാക്കാനും നിരന്തരം ഇടപെട്ടു. എംബിഎ ബിരുദധാരിയായ തനിക്ക് ഒരു സ്‌ഥാപനവും ജോലി നല്‍കുന്നില്ല. എവിടെയെങ്കിലും ജോലിക്ക് കയറിയാല്‍ അടുത്ത ദിവസം ഒഴിവാക്കുന്നു, സിനി പറഞ്ഞു.
അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്‌ണകുമാര്‍ തട്ടിയെടുത്തു. അത് ചോദ്യം ചെയ്‌ത തന്നെ ഭീഷണിപ്പെടുത്തി. അച്ഛന്‍ സേതുമാധവന്‍ അസുഖ ബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചു. ഏഴ് വര്‍ഷമായി പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വച്ച് കൃഷ്‌ണകുമാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കണം എന്ന് ആശ്യപെട്ടപ്പോൾ മോശമായി പെരുമാറി. സിനി പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് വി മുരളീധരന് പരാതി നൽകിയിരുന്നു. എന്നാൽ കുടുംബ പ്രശ്‌നങ്ങൾ പാർട്ടിയിലേക്ക് വലിച്ചിഴക്കരുത് എന്നായിരുന്നു മറുപടി. ജില്ലാ പ്രസിഡണ്ട് കൃഷ്‌ണദാസിനോടും ഇത് പറഞ്ഞിരുന്നു. എന്നാൽ ഇവരെല്ലാം കൃഷ്‌ണകുമാറിന്റെ അടുപ്പക്കാരായിരുന്നു. സിനി ആരോപിക്കുന്നു.
കൃഷ്‌ണകുമാറിന്റെ അഴിമതിയും അക്രമവും തുറന്നുകാട്ടി ഭാര്യ മിനി കൃഷ്‌ണകുമാര്‍ മല്‍സരിക്കുന്ന വാര്‍ഡില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ഭാര്യാ മാതാവ് സികെ വിജയകുമാരി പറഞ്ഞു. പാര്‍ട്ടിയോടുള്ള എല്ലാ വിശ്വാസവും നഷ്‌ടപ്പെട്ടു. സ്വന്തം കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നാടിനെ സംരക്ഷിക്കാന്‍ കഴിയുകയെന്നും വിജയകുമാരി ചോദിക്കുന്നു.
Read Also: സ്വപ്‌നയുടെ ശബ്‌ദരേഖ സിപിഎം ഗൂഢാലോചന; ചെന്നിത്തല