പാലക്കാട്: കിഴക്കഞ്ചേരിയിൽ ശ്രുതി എന്ന യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ശ്രീജിത്തിനെ അറസ്‌റ്റ് ചെയ്‌തു. ആത്‍മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ശ്രുതിയെ ഭർത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ മാതാപിതാക്കൾ വടക്കഞ്ചേരി പോലീസിൽ മൊഴി നൽകിയിരുന്നു.
മാതാപിതാക്കളുടെ പരാതിയിൻമേൽ നടത്തിയ അന്വേഷണത്തിൽ ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും വഴക്കുകൾ പതിവായിരുന്നതായും പോലീസിന് ബോധ്യമായി. എല്ലാ ആരോപണങ്ങളിലും കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥൻ അറിയിച്ചു. ആലത്തുർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ശ്രീജിത്തിന് മറ്റൊരു സ്‌ത്രീയുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് ശ്രുതിയെ ശ്രീജിത്ത് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നുമാണ് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നത്. തന്റെ മകളെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയതാണെന്ന് ശ്രുതിയുടെ അച്ഛന്‍ ശിവന്‍ ആരോപിച്ചു. മരണത്തിന് മുമ്പ് ഇക്കാര്യം ശ്രുതി പറഞ്ഞിരുന്നതായാണ് സഹോദരിയും അമ്മയും പറയുന്നത്.
ശ്രുതിയുടെ പുറകിലൂടെ വന്ന് ശ്രീജിത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണ്. ഭർതൃവീട്ടുകാരിൽ നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. ജാതിപറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു എന്നും ശ്രുതിയുടെ മാതാപിതാക്കൾ പറയുന്നു.
Most Read: മഞ്ചേശ്വരം കോഴക്കേസ്; രഹസ്യമൊഴി നല്‍കാന്‍ കെ സുന്ദര കോടതിയില്‍ ഹാജരായി