വാഷിംഗ്ടൺ: ഒരുസമയത്ത് അലബാമയിലെ പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പേരായിരുന്നു ജോസെലിൻ ജെയിംസ് എന്ന യുവതിയുടേത്. മയക്കുമരുന്നിന് അടിമായായിരുന്ന ജോസെലിൻ പലപ്പോഴായി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ പിടിയിലാവുകയും ചെയ്‌തിരുന്നു. എന്നാൽ, നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ ജോസെലിൻ ഇപ്പോൾ അലബാമയിലെ പോലീസുകാരുടെ ആരാധനാ കഥാപാത്രമാണ്. അത് എങ്ങനെയെന്നല്ലേ?
തന്നെ പിടികൂടി ജയിലിലടച്ച പോലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിക്കാൻ ജോസെലിൻ കാണിച്ച മനസാണ് ഈ ആരാധനക്ക് കാരണം. 2007 നും 2012നും ഇടയിൽ നിരവധി തവണയാണ് ജോസെലിൻ പോലീസ് പിടിയിലായത്. അറസ്റ്റ് ചെയ്തതാകട്ടെ ടെറൽ പോട്ടർ എന്ന പോലീസ് ഉദ്യോഗസ്ഥനും. തന്നെ നിരന്തരം പിടികൂടി ജയിലിലടച്ച പോലീസ് ഉദ്യോഗസ്ഥനോട് പക്ഷേ, യുവതിക്ക് അനിഷ്ടമോ ദേഷ്യമോ ഇല്ലെന്നു മാത്രമല്ല ബഹുമാനവും കടപ്പാടും ഉണ്ടാവുകയും ചെയ്തു. മയക്കുമരുന്നിന് അടിമയായിരുന്ന തന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ടെറൽ പോട്ടർ ആണെന്ന് യുവതി പറയുന്നു.
അതുകൊണ്ടാണ്, അദ്ദേഹത്തിന് ഒരു ആവശ്യം വന്നപ്പോൾ സഹായിക്കാൻ താൻ തയ്യാറായത്. കഴിഞ്ഞ നവംബറിലാണ് ടെറൽ പോട്ടറിന്റെ വൃക്ക തകരാറിലാണെന്ന് ഡോക്ടർമാർ പറഞ്ഞത്. വൃക്ക ഉടൻ മാറ്റിവക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ, ടെറലിന് യോജിക്കുന്ന വൃക്ക ലഭ്യമായിരുന്നില്ല. ഈ സമയത്ത് വൃക്ക ആവശ്യപ്പെട്ട് ടെറൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ജോസെലിൻ തന്റെ വൃക്ക ദാനം ചെയ്യാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഒന്നര മാസം മുൻപ് ശസ്ത്രക്രിയ നടത്തി വൃക്ക മാറ്റിവച്ചു. ഇരുവരും ഇപ്പോൾ പൂർണ്ണ ആരോഗ്യത്തോടെയാണ് കഴിയുന്നത്.
മയക്കുമരുന്നിന് അടിമകളായ സ്ത്രീകൾക്കായി കൗൺസിലിങ് നടത്തുകയാണ് ജോസെലിൻ ഇപ്പോൾ. ജോസെലിനെ മകളെപ്പോലെയാണ് താൻ ഇപ്പോൾ കാണുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തങ്ങൾക്കിടയിലെ ഈ ബന്ധം എന്നന്നേക്കും നിലനിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.