ഗ്വാളിയോർ: ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും സ്‌ത്രീധന പീഡനത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ ശശി ജാദവ് ആണ് മരിച്ചത്. ഡെൽഹിയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ ആയിരുന്നു അന്ത്യം.
മരിക്കുന്നതിന് മുൻപ് ‘ആരെയും വെറുതെ വിടരുത്’ എന്ന് പറഞ്ഞ വീഡിയോ സന്ദേശം യുവതി പോലീസിന് കൈമാറിയിരുന്നു. ഇത് മരണമൊഴിയായി കണക്കാക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഇതിനോടകം അറസ്‌റ്റിലായിട്ടുണ്ട്. ഇവർക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തുമെന്നും ഗ്വാളിയോർ എസ്‌പി അമിത് സാങ്കി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് ദബ്ര സ്വദേശിയായ വീരേന്ദ്ര ജാദവും ശശി ജാദവും വിവാഹിതരായത്. വിവാഹശേഷം കൂടുതൽ സ്‌ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് ശശിയെ ഉപദ്രവിക്കാൻ തുടങ്ങി. ജൂൺ 27ആം തീയതിയും ശശിക്ക് നേരെ ആക്രമണമുണ്ടായി. മാതാപിതാക്കളിൽ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി നൽകണമെന്നായിരുന്നു ഭീഷണി. ഇതിന് വിസമ്മതിച്ചതോടെ ഭർത്താവും ഭർതൃമാതാവും ഇയാളുടെ സഹോദരിയും ചേർന്ന് നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു.
ആസിഡ് ഉള്ളിൽ ചെന്ന് ഗുരുതരാവസ്‌ഥയിലായ യുവതിയെ ആദ്യം ഗ്വാളിയോറിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഡെൽഹിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ദബ്ര പോലീസ് സ്‌ത്രീധന പീഡന നിയമപ്രകാരം മാത്രമാണ് ആദ്യം കേസെടുത്തിരുന്നത്. ഇതിൽ വലിയ വിമർശനങ്ങൾ ഉയർന്നതോടെ കേസ് അന്വേഷിച്ച എസ്‌ഐയെ സസ്‌പെൻഡ് ചെയ്‌തു.
ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ഇവർ പരാതി നൽകുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് യുവതിയുടെ ഭർത്താവ് ഉൾപ്പടെ മൂന്ന് പ്രതികളെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Also Read: മകളെ പീഡിപ്പിച്ചയാളെ നടുറോഡിൽ വെട്ടിക്കൊന്നു; അച്ഛൻ അറസ്‌റ്റിൽ