രാജ്‌കോട്ട്: മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ നടുറോഡിൽ അച്ഛൻ വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ട് കനക്‌നഗർ സ്വദേശി വിജയ്മേർ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെയും സഹായിയായ ഇയാളുടെ സുഹൃത്ത് ദിനേശ് രംഗപാര (30) എന്നയാളിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
വ്യാഴാഴ്‌ച രാത്രി രാജ്‌കോട്ടിലെ ശാന്ത്‌കബീർ റോഡിൽ വെച്ചായിരുന്നു സംഭവം. റോഡരികിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിജയ്മേറിനെ ബൈക്കിൽ എത്തി വെട്ടിവീഴ്‌ത്തുകയായിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖ്യപ്രതിയുടെ മകളെ പീഡിപ്പിച്ച കേസിൽ ജയിൽ കഴിയുകയായിരുന്ന വിജയ്മേർ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം.
കഴിഞ്ഞ ഒക്‌ടോബറിലാണ് വിജയ്മേറും മുഖ്യപ്രതിയുടെ മകളും ഒളിച്ചോടിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പോലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്യുകയും ചെയ്‌തിരുന്നു. ഇതോടെ അന്വേഷണം ഊർജിതമാക്കിയ പോലീസ് 2021 മാർച്ചിൽ ജുനഗഡിൽ നിന്ന് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തുകയും ചെയ്‌തു.
പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തത് കാരണം യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തി കേസെടുത്തു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കേസെടുത്തിരുന്നു. റിമാൻഡിലായ വിജയ്മേർ ആഴ്‌ചകൾക്ക് മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.
Also Read: സമൂഹ മാദ്ധ്യമങ്ങളിൽ താലിബാന് പിന്തുണ; 14 പേർ അറസ്‌റ്റിൽ