പാലക്കാട്: ജില്ലയിൽ പ്രസവത്തിന് പിന്നാലെ കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതിയും മരിച്ചു. ചിറ്റൂർ തത്തമംഗലം സ്വദേശിനിയായ ഐശ്വര്യ(25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പ്രസവത്തിന് പിന്നാലെ ഐശ്വര്യയുടെ കുഞ്ഞും മരിച്ചിരുന്നു. നിലവിൽ ഐശ്വര്യയുടെ മൃതദേഹം ഇൻക്വിസ്‌റ്റ് നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
കഴിഞ്ഞ മാസം 29ആം തീയതിയാണ് ഐശ്വര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ അഞ്ചോടെയാകും പ്രസവമെന്നും ചിലപ്പോൾ ശസ്‍ത്രക്രിയ വേണ്ടിവരുമെന്നും ഡോക്‌ടർമാർ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ വ്യക്‌തമാക്കി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐശ്വര്യയ്‌ക്ക് കുത്തിവെപ്പും എടുത്തിരുന്നു. എന്നാൽ ആരോഗ്യനില പരിഗണിച്ചു ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും യഥാസമയം അതുണ്ടായില്ലെന്നാണ് ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത്.
ഇന്നലെ പുലർച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയെങ്കിലും രണ്ടരയോടെ കുഞ്ഞു മരിച്ചെന്ന് ആശുപത്രി അധികൃതർ ഐശ്വര്യയുടെ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ഇന്ന് ഐശ്വര്യയും മരിക്കുകയായിരുന്നു. നിലവിൽ പാലക്കാട് യാക്കരയിലെ തങ്കം ആശുപത്രിക്കു മുന്നിൽ ബന്ധുക്കൾ വലിയ പ്രതിഷേധത്തിലാണ്. ചികിൽസാ പിഴവുണ്ടായെന്നും ഡോക്‌ടർമാരെ അറസ്‌റ്റ് ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ചികിൽസാ പിഴവെന്ന പരാതിയിൽ ആശുപത്രിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
Read also: കോട്ടയം ഡിസിസി ആക്രമണം; 5 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ