ചെന്നൈ : ക്ഷേത്രങ്ങളിൽ സ്‌ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ. ഇതിനായി സ്‌ത്രീകൾക്ക് സർക്കാരിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുമെന്നും അധികൃതർ വ്യക്‌തമാക്കി. തമിഴ്‌നാട് ദേവസ്വം വകുപ്പ് മന്ത്രി പികെ ശേഖർ ബാബുവാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
നിലവിൽ പൂജാരിയുടെ ഒഴിവുകൾ ഉള്ള ക്ഷേത്രങ്ങളിൽ ആയിരിക്കും സ്‌ത്രീകളെ നിയമിക്കുക. പുതിയ പ്രഖ്യാപനം സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങുമെന്നും ദേവസ്വം വകുപ്പ് മന്ത്രി വ്യക്‌തമാക്കി. എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതിനാൽ, താൽപര്യമുള്ള സ്‌ത്രീകൾക്കും പൂജാരിമാരാകാം എന്നാണ് സർക്കാർ വ്യക്‌തമാക്കുന്നത്.
മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടൻ സ്‌ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങും. തുടർന്നായിരിക്കും സ്‌ത്രീകളെ സംസ്‌ഥാനത്തെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുക. ഡിഎംകെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ബ്രാഹ്‌മണരല്ലാത്ത, പരിശീലനം പൂർത്തിയാക്കിയ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളിൽ നിയമിക്കുമെന്നും പികെ ശേഖർ ബാബു വ്യക്‌തമാക്കി.
Read also : ‘കളിക്കാം, ചിരിക്കാം, കൂട്ടുകൂടാം’; സര്‍ഗവസന്തം 2021 ‘ഇ-കൂട്ടം’ മണ്‍സൂണ്‍ ക്യാംപിന് തുടക്കം