ചെന്നൈ: സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നിര്‍ണായക തീരുമാനം സ്വാഗതം ചെയ്ത് ഡിഎംകെ. കരുണാനിധി തുടക്കമിട്ടതിന്റെ തുടര്‍ച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഡിഎംകെയുടെ പ്രതികരണം. 2006ൽ ബ്രഹ്മണരല്ലാത്തവരെ പൂജാരിമാരാക്കാനുള്ള തീരുമാനം കരുണാനിധി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നുവെന്നും സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുമെന്നും പാർട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്നും താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകുമെന്നുമാണ് തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നിലവിൽ പൂജാരിയുടെ ഒഴിവുകൾ ഉള്ള ക്ഷേത്രങ്ങളിൽ ആയിരിക്കും സ്ത്രീകളെ നിയമിക്കുകയെന്നും പുതിയ പ്രഖ്യാപനം സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങുമെന്നും തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പികെ ശേഖർ ബാബു അറിയിച്ചിരുന്നു.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങും. തുടർന്നായിരിക്കും സ്ത്രീകളെ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുക. ഇതിനെ അനുകൂലിച്ചാണ് ഇപ്പോൾ ഡിഎംകെ രംഗത്തെത്തിയത്.
തമിഴ്നാട്ടില്‍ മുപ്പതിലധികം ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ പൂജാരിമാരുടെ ഒഴിവുണ്ട്. അതേസമയം സര്‍ക്കാര്‍ തീരുമാനത്തോട് അണ്ണാ ഡിഎംകെയും ബിജെപിയും പ്രതികരിച്ചിട്ടില്ല. എന്നാൽ സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുന്നതിനെ എതിർത്ത് ചില ഹിന്ദു സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Read Also: തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണം; സർക്കുലർ