ചെന്നൈ: ഭിന്നശേഷിക്കാരായ ഇന്ത്യന്‍ സ്‌ത്രീകള്‍ ഇരട്ട വിവേചനം നേരിടുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. ഭിന്നശേഷിക്കാരിയെ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ ശിക്ഷക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശനം. ഗര്‍ഭപാത്രത്തില്‍ തുടങ്ങി ശവപ്പറമ്പ് വരെ സ്‌ത്രീകള്‍ അക്രമം നേരിടുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഭിന്നശേഷിക്കാരിയായ വിധവയെ കൂട്ട ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ കീഴ്‌ക്കോടതി വിധിച്ച ഏഴ് വര്‍ഷം തടവിനെതിരെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച അപ്പീൽ കോടതി തള്ളി.
ഭിന്നശേഷിക്കാരായ സ്‌ത്രീകൾ രണ്ട് തരം വിവേചനങ്ങളാണ് നേരിടുന്നത്. ഒന്ന് സ്‌ത്രീയെന്ന നിലയിലും രണ്ട് ഭിന്നശേഷിക്കാരിയെന്ന നിലയിലും. കഠിനശിക്ഷകള്‍ നല്‍കിയിട്ടും സമൂഹത്തിന് സ്‌ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് ജസ്‌റ്റിസ് കെ മുരളീശങ്കര്‍ പറഞ്ഞു. എല്ലാ പുരുഷൻമാരും സ്‌ത്രീകളെ സമഭാവനയോടെ കാണേണ്ട സമയമായി. ഇര ഭിന്നശേഷിക്കാരി ആയതിനാലും കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്തും കൂട്ട ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. 2013 നവംബറിലാണ് ഭിന്നശേഷിക്കാരി കൂട്ടബലാൽസംഗ ശ്രമത്തിനിരയായത്.
Also Read: കോവിഡിൽ ബന്ധുക്കൾ നഷ്‌ടപ്പെട്ടവർക്ക് ധനസഹായം; അരവിന്ദ് കെജ്‌രിവാൾ