കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രിയിൽ എത്തി വിജിലൻസ് സംഘം വിശദമായ പരിശോധന നടത്തി. മുറിച്ചുമാറ്റിയ മുഴുവൻ മരങ്ങളുടെയും കുറ്റി അളന്ന് കണക്കുകൾ രേഖപ്പെടുത്തി. കാസർഗോഡ് വിജിലൻസ് ഡിവൈഎസ്‌പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വിജിലൻസ് സംഘം നഗരസഭാ ഓഫിസിലെത്തി വിവരങ്ങൾ ശേഖരിച്ചു. നഗരസഭാ അധികൃതർ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ഒന്നും പാലിച്ചിട്ടില്ലെന്നും സമഗ്രമായ റിപ്പോർട് വിജിലൻസ് ഡയറക്‌ടർക്ക് സമർപ്പിക്കുമെന്നും വിജിലൻസ് ഡിവൈഎസ്‌പി കെവി വേണുഗോപാൽ പറഞ്ഞു. സംഭവത്തിൽ പോലീസും കേസെടുത്തിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാമിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മോഷണക്കുറ്റം ചുമത്തിയാണ് പോലീസ് കേസ്.
മുറിച്ച മാറ്റിയ മരത്തടികളിൽ 28 കഷ്‌ണം നഗരസഭയുടെ അധീനതയിലുള്ള വിദ്യാനഗർ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മരം കൊണ്ടുപോയ ലോറിയും തിരിച്ചറിഞ്ഞിട്ടുണ്ട്. റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്‌ഥരും കഴിഞ്ഞ ദിവസം ആശുപത്രി വളപ്പിലും നഗരസഭാ ഓഫിസിലും തെളിവെടുപ്പ് നടത്തി. അഞ്ച് തേക്ക് മരവും രണ്ട് വാക ഉൾപ്പടെയുള്ള മരങ്ങളാണ് കടത്തിയത്. ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിന്റെ മറവിലാണ് മരം കൊള്ള നടത്തിയിരിക്കുന്നത്.
Most Read: ക്ഷയരോഗ നിവാരണ പുരോഗതി വിലയിരുത്താൻ ജില്ലാതല വാര്‍ഷിക സര്‍വേ നടത്തും