ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ബിഹാറിലോ ഉപതിരഞ്ഞെടുപ്പുകൾ നടന്ന മറ്റ് സംസ്‌ഥാനങ്ങളിലോ പ്രചാരണ സമയത്ത് കപിൽ സിബലിനെ കണ്ടിരുന്നില്ലെന്ന് ലോക്‌സഭാ എംപി അധീർ രഞ്‌ജൻ ചൗധരി. ബിഹാർ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തിൽ കപിൽ സിബൽ ഉയർത്തിയ രൂക്ഷ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒന്നും ചെയ്യാതെ സംസാരിക്കുക മാത്രം ചെയ്യുന്നത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
കോൺഗ്രസിന് സംഭവിച്ചെന്താണ് എന്നത് സംബന്ധിച്ച് പാർട്ടിയിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്നും പരാജയങ്ങളെ കുറിച്ച് പറയാൻ നേതൃത്വം ഇതുവരെ തയാറായിട്ടില്ലെന്നും കപിൽ സിബൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിനോടാണ് അധീർ രഞ്‌ജൻ ചൗധരി പ്രതികരിച്ചത്.
Also Read: തൃണമൂല്‍ നേതാക്കള്‍ക്ക് എതിരെ റെയ്‌ഡ് നടത്തും; ദിലീപ് ഘോഷ്
‘ഇക്കാര്യങ്ങൾ കപിൽ സിബൽ മുമ്പും പറഞ്ഞിട്ടുണ്ട്. കോൺഗ്രസിനെ കുറിച്ച് വലിയ ആശങ്കയുള്ള അദ്ദേഹത്തെ ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ആരും തന്നെ കണ്ടിട്ടില്ല. ഇവിടങ്ങളിൽ പ്രചാരണത്തിന് പോകാൻ അദ്ദേഹം തയാറായിരുന്നെങ്കിൽ അദ്ദേഹം പറയുന്നതിൽ കാര്യമുണ്ടെന്നും കോൺഗ്രസിനെ ശക്‌തിപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്നും കരുതമായിരുന്നു. വെറുതെ സംസാരിച്ചത് കൊണ്ട് ഒരു നേട്ടവുമില്ല. ഒന്നും ചെയ്യാതെ സംസാരിച്ചാൽ അത് ആത്‌മപരിശോധനയാകുന്നില്ല’- അധീർ രഞ്‌ജൻ ചൗധരി പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് കപിൽ സിബൽ ഉയർത്തിയത്. ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടെന്നും ബിജെപിക്ക് ബദലായി കോൺഗ്രസിനെ ജനം കണക്കാക്കുന്നില്ലെന്നും കപിൽ സിബൽ പറഞ്ഞിരുന്നു.
Kerala News: വിജിലൻസ് നീക്കം പാളി; ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ