കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്‌റ്റ് ചെയ്യാനെത്തിയ വിജിലൻസ് നീക്കം പാളി. അറസ്‌റ്റ് ചെയ്യാനായി വീട്ടിൽ എത്തിയ വിജിലൻസിന് അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചത്. ഇതിന് പിന്നാലെ വിജിലൻസ് ഉദ്യോഗസ്‌ഥർ ഇബ്രാഹിം കുഞ്ഞ് ചികിൽസയിൽ കഴിയുന്ന ആശുപത്രിയിൽ എത്തി.
കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിൽ കഴിയുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇബ്രാഹിം കുഞ്ഞ് ചികിൽസയിൽ പ്രവേശിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്‌റ്റ് ചെയ്യുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അതിനിടെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് അറിയാനും അറസ്‌റ്റ് ഒഴിവാക്കാനാണോ ആശുപത്രിയിലെത്തിയത് തുടങ്ങിയ കാര്യങ്ങൾ അറിയാനുമാണ് വിജിലൻസ് ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയത്.
ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇന്ന് രാവിലെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയത്. എന്നാൽ ഇദ്ദേഹം വീട്ടിൽ ഇല്ലെന്നും ആശുപത്രിയിൽ ചികിൽസയിലാണെന്നുമാണ് വീട്ടുകാർ അറിയിച്ചത്. തുടർന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ പരിശോധന നടത്തി. ശേഷമാണ് ആശുപത്രിയിൽ എത്തിയത്.
Read also: തദ്ദേശ തിരഞ്ഞെടുപ്പ്; മുഹമ്മദ് ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല