കൊല്‍ക്കത്ത: പശ്‌ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിലെ പല നേതാക്കളെയും എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റിനെ വിട്ട് പരിശോധിപ്പിക്കുമെന്ന് സംസ്‌ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. നിയമ വിരുദ്ധമായി പണം സമ്പാദിച്ച ആരെയും റെയ്‍ഡില്‍ നിന്ന് ഒഴിവാക്കില്ലെന്നും ഘോഷ് പറഞ്ഞു.
‘അനധികൃതമായി ടിഎംസി നേതാക്കള്‍ സമ്പാദിച്ച പണമെല്ലാം ഇഡി കണ്ടെടുക്കും. ഭാവിയില്‍ നേതാക്കളെല്ലാം ജയിലില്‍ കഴിയേണ്ടിവരും. ടിഎംസി സര്‍ക്കാരിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു’- ഘോഷ് പറഞ്ഞു.
അതേസമയം ഘോഷിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി തൃണമൂല്‍ നേതാവും എംപിയുമായ സൗഗാത റോയ് രംഗത്തെത്തി. ‘തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളായ ഇഡി, സിബിഐ എന്നിവയെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഈ പ്രസ്‌താവനകള്‍ തെളിയിക്കുന്നു’- സൗഗാത റോയ് പറഞ്ഞു
വര്‍ഷങ്ങളായി ബംഗാളില്‍ ഇഡിയും സിബിഐയും കൈകാര്യം ചെയ്യുന്ന കേസുകളില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും ഇത്തരം ചിരിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പറയുന്നത് ഘോഷ് അവസാനിപ്പിക്കണമെന്നും സൗഗാത റോയ് വ്യക്‌തമാക്കി.
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന് കഴിഞ്ഞ ദിവസം ദിലീപ് ഘോഷ് പറഞ്ഞിരുന്നു. ഗുജറാത്ത് ആക്കുമെന്നതിലൂടെ കലാപം ഉണ്ടാക്കും എന്നാണോ ഘോഷ് ഉദ്ദേശിച്ചതെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാസ് ഹക്കിമിന്റെ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇരുകൂട്ടരും പരസ്‌പരം ആരോപണങ്ങള്‍ ശക്‌തമാക്കുന്നത് എന്നാണ് വിലയിരുത്തൽ.
Read also: പശ്‌ചിമ ബംഗാളില്‍ പരസ്‌പരം പോരടിച്ച് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും