ന്യൂഡെൽഹി: ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഡെൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മഹാമാരിയെ തുടർന്നുള്ള സാഹചര്യത്തിൽ നിന്ന് സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെ വർക്ക് ഫ്രം ഹോം വീണ്ടും ഏർപ്പെടുത്താനാകില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. വർക്ക് ഫ്രം ഹോമിന് പകരം കാർ പൂൾ സംവിധാനം ജീവനക്കാർക്ക് ഏർപ്പെടുത്തുന്നത് ഫലപ്രദമാകുമെന്നും കേന്ദ്രം വ്യക്‌തമാക്കി. ഡെൽഹിയിലെ ആകെ വാഹനങ്ങളുടെ വളരെ ചെറിയ ശതമാനം മാത്രമാണ് കേന്ദ്രസർക്കാർ വാഹനങ്ങളെന്നും വിശദീകരണമുണ്ട്. വാഹനങ്ങളുടെ ഉപയോഗം കുറയ്‌ക്കുന്നത് മലിനീകരണത്തിന് പരിഹാരമാകില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
അതേസമയം, കാർഷിക അവശിഷ്‌ടങ്ങൾ കത്തിക്കാതിരിക്കാൻ നടപടിയെടുത്തതായി പഞ്ചാബ് സർക്കാർ അറിയിച്ചു. ഒരു ക്വിന്റൽ കാർഷിക അവശിഷ്‌ടത്തിന് നൂറ് രൂപ കർഷകന് നൽകും. കൃഷിയിടങ്ങളിലെ തീ അണയ്‌ക്കാൻ അഗ്‌നിശമന യൂണിറ്റുകളെയും പോലീസിനെയും നിയോഗിക്കുമെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു. കാർഷിക അവശിഷ്‌ടങ്ങൾ സംസ്‌കരിക്കുന്ന 10,024 യന്ത്രങ്ങൾ വാങ്ങിയതായി പഞ്ചാബ് സർക്കാർ പറഞ്ഞു. വിഷയം കൈകാര്യം ചെയ്യാൻ കൂടുതൽ ഫണ്ട് കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും പഞ്ചാബ് വ്യക്‌തമാക്കി.
ഈ മാസം 30 വരെ വ്യവസായ ശാലകൾ അടച്ചിടുമെന്ന് ഹരിയാന സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. സിഎൻജിയിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ ഒഴികെയുള്ളവയാണ് അടച്ചിടുന്നത്.
Also Read: ഇന്ധനവില കുറച്ച് രാജസ്‌ഥാൻ; 3800 കോടിയുടെ വരുമാന നഷ്‌ടമെന്ന് മുഖ്യമന്ത്രി