ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4.20 ലക്ഷം പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ ലോകത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 18.72 കോടി പിന്നിട്ടു. 17 കോടി 12 ലക്ഷത്തിലേറെ പേര്‍ ഇതുവരെ രോഗമുക്‌തി നേടിയപ്പോൾ മരണസംഖ്യ 40,42,867 ആയി ഉയർന്നു.
നിലവിൽ 11,988,519 സജീവ കേസുകളാണ് ലോകത്താകമാനം ഉള്ളതെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.
ബ്രസീലിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. അരലക്ഷത്തിനടുത്ത് കേസുകൾ ഇവിടെ റിപ്പോര്‍ട് ചെയ്‌തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി 90 ലക്ഷം പിന്നിട്ടു. 5.32 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് മൂലം രാജ്യത്ത് ജീവൻ നഷ്‌ടമായത്.
അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മുന്നിട്ടുനിൽക്കുന്നത്. 34,726,111 പേർക്കാണ് യുഎസിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 622,821 പേർ മരണമടഞ്ഞ രാജ്യത്ത് നിലവിൽ 4,868,360 സജീവ കേസുകളാണുള്ളത്.
അതേസമയം രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ഇന്ത്യയില്‍ കഴിഞ്ഞദിവസം 42,766 പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3.07 കോടി കടന്നു. നിലവില്‍ 4.55 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Most Read: ‘കോപ്പ’യിൽ മുത്തമിട്ട് അർജന്റീന; കാനറിപ്പടയെ തകർത്ത് മിശിഹായുടെ കിരീടനേട്ടം