പ്രാഗ്: ലോക പ്രശസ്‌ത എഴുത്തുകാരൻ മിലൻ കുന്ദേര(94) അന്തരിച്ചു. വാർധക്യ സഹജയമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. എഴുത്തിലൂടെ പോരാട്ടം നടത്തിയ വിശ്വ പ്രസിദ്ധ സാഹിത്യകാരനാണ് വിട പറഞ്ഞത്. 1984ൽ പ്രസിദ്ധീകരിച്ച, പ്രാഗ് വസന്തത്തിന്റെ പശ്‌ചാത്തലത്തിലുള്ള ‘ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിങ്’ എന്ന പ്രശസ്‌ത നോവലിന്റെ രചയിതാവാണ്.
1929 ഏപ്രിൽ ഒന്നിന് ചെക്ക് നഗരമായ ബ്രണോയിലായിരുന്നു ജനനം. 1968ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ടതിന് ശേഷം 1975ൽ അദ്ദേഹം ഫ്രാൻസിലേക്ക് കുടിയേറി. ഫ്രാൻസിൽ അഭയം നേടിയ കുന്ദേരയ്‌ക്കും ഭാര്യക്കും 1981ൽ ഫ്രാൻസ് സർക്കാർ പൗരത്വം നൽകി. വർഷങ്ങൾക്ക് ശേഷം 2019ലാണ് ചെക്ക് സർക്കാർ അദ്ദേഹത്തിന് വീണ്ടും പൗരത്വം നൽകിയത്.
ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാർഷികത്തിന് ഫ്രാൻസിലെത്തിയ ചെക്കോസ്‌ളോവാക്യ പ്രധാനമന്ത്രി ആന്ദ്രെ ബാബിസ് തിരികെപ്പോയത് മിലൻ കുന്ദേരയുമായുള്ള ഉടമ്പടിക്ക് ശേഷമായിരുന്നു. ഇതോടെ, കമ്മ്യൂണിസ്‌റ്റ് സർക്കാർ 40 വർഷം മുൻപ് റദ്ദാക്കിയ കുന്ദേരയുടെ പൗരത്വം തിരികെ നൽകി രാജ്യം അദ്ദേഹത്തെ തിരികെ വിളിച്ചു. ചെക്ക് റിപ്പബ്ളിക്കിന്റെ ഫ്രാൻസിലെ അംബാസിഡർ പീറ്റർ ഡ്രൂലക് മിലാൻ കുന്ദേരയെ നേരിൽപ്പോയി കണ്ടു ചെക്ക് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി.
‘ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിങ്’, ‘ദ ബുക്ക് ഓഫ് ലഫ്‌റ്റർ ആൻഡ് ഫോർഡെറ്റിങ്’ എന്നീ കൃതികൾ കുന്ദേര എഴുതിയത് ഫ്രഞ്ചിലായിരുന്നു. ഇവ രണ്ടും ചെക്കിൽ നിരോധിക്കപ്പെടുകയും ചെയ്‌തു. 1988ലാണ് ചെക്ക് ഭാഷയിൽ അവസാനമായി കുന്ദേര എഴുതിയത്. ‘ഇമ്മോർട്ടാലിറ്റി’ എന്ന് പേരിട്ട നോവലായിരുന്നു അത്. ‘ദ് ജോക്ക്’, ‘ഫെസ്‌റ്റിവൽ ഓഫ് ഇൻസിഗ്‌നിഫിക്കൻസ്’ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ.
Most Read: ‘ഒമ്പത് പേർക്കും ഒരേ ജനന തീയതി’; അപൂർവ നേട്ടവുമായി ഒരു കുടുംബം