തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ന് ന്യൂനമർദ്ദം ശക്‌തി പ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറും. നാളെയോടെ തീവ്രന്യൂനമർദ്ദം ശക്‌തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്രം വ്യക്‌തമാക്കി.
അതിശക്‌തമായി മാറുന്ന ചുഴലിക്കാറ്റ് 26ആം തീയതിയോടെ പശ്‌ചിമ ബംഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ എത്തിച്ചേരും. തുടർന്ന് വൈകിട്ടോടെ കര തൊടും. നിലവിൽ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ല. പക്ഷെ കേരളം അടക്കമുള്ള സംസ്‌ഥാനങ്ങളിൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ശക്‌തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. 26ആം തീയതി വരെ മഴ തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും ശക്‌തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പുള്ളത്.
Read also : ബ്ളാക് ഫംഗസ്; കോഴിക്കോട് ഒരാൾ കൂടി ചികിൽസയിൽ