നാദാപുരം: നാദാപുരം മേഖലയിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്‌നാസി(30) നെയാണ് അജ്‌ഞാത സംഘം തട്ടിക്കൊണ്ടുപോയത്. പുറമേരി പഞ്ചായത്തിലെ അരൂർ എളയിടത്ത് നിന്ന് വെള്ളിയാഴ്‌ച പുലർച്ചെ 12.30നാണ് സംഭവം. ഒരാഴ്‌ചക്കുള്ളിൽ രണ്ടാമത്തെ സംഭവമാണ് റിപ്പോർട് ചെയ്യപ്പെടുന്നത്.
നമ്പർ പ്ളേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. അരൂർ എളയിടത്ത് സുഹൃത്തുക്കളോടൊപ്പം വോളിബോൾ മൽസരം കാണാൻ എത്തിയ അജ്‌നാസിനെ മൽസര ശേഷം അവിടെ നിന്ന് മടങ്ങുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അജ്‌നാസിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് മർദനമേറ്റു.
സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച സമാനമായ രീതിയിൽ അജ്ഞത സംഘം വ്യവസായിയെ തട്ടിക്കൊണ്ട് പോയിരുന്നു.
തൂണേരി മുടവന്തേരിയിൽ പ്രവാസി വ്യവസായിയായ എംടികെ അഹമ്മദിനെയാണ് കഴിഞ്ഞ 13ന് അജ്‌ഞാത സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് രണ്ടു ദിവസത്തിനു ശേഷം ഇയാളെ രാമനാട്ടുകരക്കടുത്ത് ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു. ഇതിനു പിന്നിലെ പ്രതികളെ ഇതുവരെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് വീണ്ടുമൊരു തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുന്നത്.
Malabar News: ജില്ലാ ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് ചികിൽസ നിഷേധിച്ചു; പരാതിയുമായി മാതാപിതാക്കൾ