വയനാട് : ജില്ലാ ആശുപത്രിയിൽ ശ്വാസം മുട്ടലിനെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് ചികിൽസ നിഷേധിച്ചതായി പരാതി. പുളിഞ്ഞാൽ പുതുക്കുടി ജംഷീർ, ഹബീബ ദമ്പതികളുടെ 11 മാസം പ്രായമായ കുഞ്ഞിനാണ് ചികിൽസ നിഷേധിച്ചതായി പരാതി ഉയരുന്നത്. മാതാപിതാക്കൾ തന്നെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
ഈ മാസം 11ആം തീയതി രാവിലെ കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് എട്ടേനാലിലുള്ള ഡോക്‌ടറെ കാണിച്ചിരുന്നു. ശേഷം അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഉടൻ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. എന്നാൽ ഡോക്‌ടറുടെ കുറിപ്പ് പരിശോധിക്കാനോ പ്രാഥമിക ചികിൽസ നൽകാനോ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്‌ടർ തയ്യാറായില്ലെന്ന് മാതാപിതാക്കൾ പറയുന്നു. തുടർന്ന് ചികിൽസ ലഭിക്കാതെ വന്നതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് കുട്ടിക്ക് ചികിൽസ നൽകിയത്.
ഒരാഴ്‌ച സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴഞ്ഞതിന് ശേഷമാണ് കുട്ടിക്ക് രോഗം ഭേദമായതെന്ന് മാതാപിതാക്കൾ വ്യക്‌തമാക്കി. ജില്ലാ ആശുപത്രിയിൽ ചികിൽസ നിഷേധിച്ചത് സംബന്ധിച്ച് സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. എന്നാൽ അതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് മാതാപിതാക്കൾ വ്യക്‌തമാക്കുന്നത്. എന്നാൽ പരാതി കിട്ടിയിട്ടുണ്ടെന്നും അന്വേഷണം നടന്ന് വരികയാണെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്‌ടർ എപി ദിനേശ് അറിയിച്ചു.
Read also : പഞ്ചാബിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു