കറാച്ചി: രണ്ട് പതിറ്റാണ്ട് മുൻപ് കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരന്‍ കൊല്ലപ്പെട്ടു. സാഹൂര്‍ മിസ്ട്രി എന്നറിയപ്പെട്ടിരുന്ന സാഹിദ് അഖുണ്ഡാണ് കറാച്ചിയില്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സാഹിദിന്റെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സാഹിദ് ബിസിനസുകാരനാണെന്ന വ്യാജേന ഒളിവില്‍ കഴിയുകയായിരുന്നു.
ബൈക്കിലെത്തിയ അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാസ്‌ക് ധരിച്ചതിനാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 1999ലാണ് എയര്‍ ഇന്ത്യയുടെ IC-814 വിമാനം ഭീകരര്‍ റാഞ്ചിയെടുത്തത്. ഇന്ത്യയില്‍ തടവില്‍ കഴിയുന്ന ഭീകരരെ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ചാണ് പാക് ഭീകരര്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയത്.
ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഭീകര സംഘടനയായ അല്‍ ഉമര്‍ മുജാഹിദ്ദീന്‍ തലവന്‍ മുഷ്‌താഖ് അഹമ്മദ് സര്‍ഗര്‍, ബ്രിട്ടനില്‍ ജനിച്ച അല്‍-ഖ്വയ്‌ദ നേതാവ് അഹമ്മദ് ഒമര്‍ സയീദ് എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.
IC-814 വിമാനത്തിലെ 176 യാത്രക്കാരെ ഏഴു ദിവസത്തോളം ഭീകരര്‍ ബന്ദികളാക്കി. കാഠ്‌മണ്ഡുവില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള വിമാനമാണ് റാഞ്ചിയത്. അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാറിലേക്കാണ് വിമാനം കൊണ്ടുപോയത്. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് ഹൈജാക്ക് ഓപ്പറേഷന്‍ നടന്നതെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.
Read Also: വെൺമണി ഇരട്ടക്കൊല കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ