ന്യൂഡെൽഹി: ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപിൽ 2018 ഫെബ്രുവരി 10ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഏജൻസികൾ പറയുന്ന ഖാജ ഷാഹിദിനെ (മിയാൻ മുജാഹിദ്) കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
കഴുത്തറുത്ത ശരീരം മുഴുവൻ മുറിവുകളുമായാണ് ഇയാളെ കണ്ടെത്തിയത്. ഏതാനും ദിവസം മുൻപ് അധിനിവേശ കശ്മീരിലെ നീലം താഴ്വരയിലെ വീട്ടിൽ നിന്നും ഷാഹിദിനെ (മിയാൻ മുജാഹിദ്) തോക്കുധാരികളായ അജ്‌ഞാതർ തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്നുണ്ട്.
ഇന്ത്യ തിരയുന്ന കൊടും ഭീകരനാണ് ഇയാളെന്ന് വാർത്തകൾ പറയുന്നു. മിയാൻ മുജാഹിദ് ഖാജ ഷാഹിദ് എന്നും അറിയപ്പെടുന്ന ഇയാൾ ലഷ്‌കറെ ത്വയ്ബ കമാൻഡർ ആയിരുന്നു എന്നാണ് റിപ്പോർട്ട്. അധിനിവേശ കശ്മീരിലെ നീലം താഴ്വര സ്വദേശിയാണ് ഇയാൾ. പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ കണ്ടെത്താൻ തിരച്ചിൽ നടത്തിവരികയായിരുന്നു. സംഭവത്തിൽ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല.
ഭീകര സംഘടന ജയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിൽ ഒരു ഓഫിസർ ഉൾപ്പെടെ 6 സൈനികരാണ് 2018ൽ വീരമൃത്യു വരിച്ചത്. എകെ 47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. 24 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ എല്ലാ ഭീകരരെയും വധിച്ചു. ഇന്ത്യ തിരയുന്ന 18 ഭീകരർ കഴിഞ്ഞ 20 മാസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടതായി വിവിധ ഏജൻസികൾ പറയുന്നു.
SHUBHA VARTHA | ശിവ്‌നാടാർ ജീവകാരുണ്യ രംഗത്ത് പ്രതിദിനം ചെലവിടുന്നത് 5.6 കോടി രൂപ