ന്യൂഡെൽഹി: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡിലയുടെ കോവിഡ് വാക്‌സിനായ സിക്കോവ്-ഡിക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്‌ത് വിദഗ്‌ധ സമിതി. വാക്‌സിന്റെ പരീക്ഷണത്തിൽ 66.66 ശതമാനം ഫലപ്രാപ്‌തിയാണ് കണക്കാക്കുന്നത്. 28,000 ആളുകളിലാണ് സിക്കോവ്-ഡിയുടെ പരീക്ഷണം നടത്തിയത്.
കഴിഞ്ഞ ജൂലൈ 1ആം തീയതിയാണ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായി കമ്പനി അപേക്ഷ നൽകിയത്. സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നൽകുന്ന രീതിയിലാണ് വാക്‌സിന്റെ വിതരണം നടക്കുക. സൂചിരഹിത വാക്‌സിനേഷൻ ആയതിനാൽ തന്നെ പാർശ്വഫലങ്ങളിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നും കമ്പനി വ്യക്‌തമാക്കുന്നുണ്ട്.
രാജ്യത്ത് നിലവിൽ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് എന്നീ വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. ഇതിനൊപ്പം തന്നെ റഷ്യയുടെ സ്‌പുട്നിക്, യുഎസ് നിർമിത മോഡേണ എന്നിവക്കും രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്‌സിനാണ് സിക്കോവ്-ഡി.
Read also: കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് ധനസഹായം; 3.2 കോടി അനുവദിച്ചു