ന്യൂഡെൽഹി: കനത്ത ഇടിമിന്നലിലും കൊടുങ്കാറ്റിലും അസമിൽ 11 പേർ മരിച്ചു. ദിബ്രുഗർഹിലെ ഖേർനി ഗ്രാമത്തിലാണ് 4 പേർ മരിച്ചത്. ശക്‌തമായ കൊടുങ്കാറ്റിൽ ശരീരത്തിലേക്ക് മരങ്ങൾ കടപുഴകി വീണാണ് മരണം സംഭവിച്ചത്. കൂടാതെ കൊടുങ്കാറ്റിൽ പെട്ട് ബാർപെറ്റയിൽ മൂന്ന് പേരും, ടിൻസുകിയയിൽ 3 പേരും മരിച്ചു. ഒപ്പം തന്നെ ഇടിമിന്നലേറ്റ് ഗോൽപരയിൽ 15 വയസുള്ള ആൺകുട്ടിയും മരിച്ചു.
അസമിൽ കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ കനത്ത മഴ തുടരുകയാണ്. നിലവിൽ ശക്‌തമായ മഴയെ തുടർന്ന് അസമിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. കൂടാതെ നിരവധി വീടുകളാണ് ഇതിനോടകം നശിച്ചത്.
വീടുകൾ നശിച്ചതിനെ തുടർന്നും, വെള്ളം കയറിയതിനെ തുടർന്നും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയാണ്. മരങ്ങളും ഇലക്‌ട്രിക് പോസ്‌റ്റുകളുമൊക്കെ കൊടുങ്കാറ്റിൽ തകർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിൽ സംസ്‌ഥാനത്ത് 7,378 കെട്ടിടങ്ങൾ തകർന്നെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
Read also: ജില്ലയിലെ തുടർ കൊലപാതകങ്ങൾ; പാലക്കാട് നിരോധനാജ്‌ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം