പാലക്കാട്: കൊലപാതകങ്ങൾ തുടർ കഥയാകുന്ന പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഏപ്രിൽ 20ആം തീയതി വരെയാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ പൊതുസ്‌ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നതിനും, യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അവശ്യസേവനങ്ങള്‍ക്കും നിയമപാലന വിഭാഗത്തിനും ഈ ഉത്തരവ് ബാധകമല്ല. ഇന്ത്യന്‍ ആംസ് ആക്‌ട് സെക്ഷന്‍ നാല് പ്രകാരം പൊതുസ്‌ഥലങ്ങളില്‍ വ്യക്‌തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. കൂടാതെ പൊതു സ്‌ഥലങ്ങളിൽ സ്‍ഫോടക വസ്‌തുക്കൾ കൈവശം വെക്കുകയോ അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്.
ജില്ലയിൽ ഇന്നലെയും ഇന്നും രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ഇന്നലെ ഉച്ചയോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ കൊല്ലപ്പെട്ടത്. തുടർന്ന് ഇന്ന് ഉച്ചയോടെ ജില്ലയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടു. ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ നിലവിൽ സംസ്‌ഥാനത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
Read also: ശ്രീനിവാസന്റെ തലയിൽ മൂന്ന് തവണ വെട്ടി; ശരീരമാകെ പത്തോളം മുറിവുകൾ