പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്‌എസ് നേതാവ് ശ്രീനിവാസന്റെ ശരീരത്തിൽ മാരകമായി മുറിവുകളേറ്റെന്ന് ഇൻക്വസ്‌റ്റ് റിപ്പോർട്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റെന്നും ഇൻക്വസ്‌റ്റ് പരിശോധനയിൽ വ്യക്‌തമായി. കാലിലും കയ്യിലും മാരക മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇൻക്വസ്‌റ്റ് പരിശോധനകൾ പൂർത്തിയായി.
ശ്രീനിവാസൻ ആക്രമിക്കപ്പെട്ട കടയിൽ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. ശ്രീനിവാസനെ കൊലപ്പെടുത്താൻ ആറംഗ സംഘമാണ് എത്തിയത്. ഒരു സ്‌കൂട്ടരിലും രണ്ട് ബൈക്കുകളിലുമായാണ് സംഘം എത്തിയത്. ഈ വാഹനങ്ങൾ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്‌തമായാത്. മൂന്ന് പേരാണ് മാരകായുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്.
മൂന്ന് പേർ വാഹനങ്ങളിൽ തന്നെ ഇരുന്നു. ശ്രീനിവാസനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തിൽ കയറിയതോടെ സംഘം മടങ്ങി. ജനങ്ങൾ പരിഭ്രാന്തിയോടെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അക്രമം വ്യാപിക്കാതിരിക്കാൻ പോലീസ് നടപടികൾ ആരംഭിച്ചു.
ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ എസ്‌ഡിപിഐ ആണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനിടെ സംഭവത്തിൽ പങ്കില്ലെന്ന് പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന സെക്രട്ടറി സിഎ റൗഫ് പറഞ്ഞു. ഒരു അക്രമത്തിനും സംഘടന കൂട്ടുനിൽക്കില്ലെന്നും സുബൈർ വധക്കേസിൽ പോലീസ് പ്രതികൾക്കൊപ്പം ഒത്തുകളിക്കുകയാണെന്നും റൗഫ് ആരോപിച്ചു.
Most Read: സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്; പോലീസ്