മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 12 പേർ പിടിയിൽ. തടങ്കലില്‍ പാര്‍പ്പിച്ച് മർദ്ദനം, ആത്‌മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ടെക്‌സ്‌റ്റൈൽസ് ഉടമ ഉൾപ്പടെയാണ് പോലീസ് കസ്‌റ്റഡിയിലായത്.
കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്‌മാൻ ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയോടെയാണ് മുജീബിന്റെ മൃതദേഹം ഗോഡൗണില്‍ നിന്ന് കണ്ടെത്തിയത്. ഉടമയുടെ ബന്ധുക്കളിലൊരാളാണ് യുവാവ് തൂങ്ങിമരിച്ചു എന്ന വിവരം പോലീസിനെ ആദ്യം അറിയിച്ചത്. പോലീസ് എത്തുമ്പോഴേക്കും മൃതദേഹം അഴിച്ച് മാറ്റിയ നിലയിൽ ആയിരുന്നു. കഴുത്തിൽ കയർ മുറുകിയ പാടുണ്ടായിരുന്നു. വണ്ണം കുറഞ്ഞ പ്ളാസ്‌റ്റിക് കയർ സമീപത്ത് നിലത്ത് കിടപ്പുണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് യുവാവിന് മർദ്ദനം ഏറ്റെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
നേരത്തെ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച കേസില്‍ ജാമ്യത്തിൽ ഇറങ്ങിയ ആളാണ് മരിച്ച മുജീബ് റഹ്‌മാൻ. പിന്നീട് ഇയാള്‍ ഇന്‍ഡസ്ട്രിയല്‍ ജോലിക്കായി 1.5 ലക്ഷം രൂപക്ക് കമ്പി വാങ്ങിയിരുന്നു. ഈ തുക പക്ഷേ കടമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നല്‍കാനായിരുന്നില്ല.
വെള്ളിയാഴ്‌ച ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് കയ്യും കാലും കെട്ടിയിട്ട് അവശനിലയിലായ മുജീബിന്റെ ഫോട്ടോ കടയിലെ ജീവനക്കാര്‍ അയച്ചുകൊടുത്തിരുന്നു. പോലീസിൽ ഏല്‍പ്പിക്കുമെന്നും പറഞ്ഞു. ഇതിനിടയിലാണ് മുജീബിന്റെ മരണം സംഭവിക്കുന്നത്.
Most Read: നിങ്ങളുടെ സുഹൃത്ത് അബ്ബാസിനോട് ഇക്കാര്യം ചോദിക്കൂ; മോദിയെ പരിഹസിച്ച് ഒവൈസി