കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 13 ആയി. പതിനഞ്ച് അമേരിക്കൻ സൈനികർ ഉൾപ്പടെ ഒട്ടേറെ പേർക്ക് പരിക്കേറ്റു.
സ്‌ഫോടനം നടത്തിയവരെ വേട്ടയാടി പിടികൂടുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ രക്ഷാദൗത്യം നിർത്തിവെയ്‌ക്കില്ലെന്നും ബൈഡൻ അറിയിച്ചു. സംഭവത്തെ തുടർന്ന് കാബൂൾ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് വീണ്ടും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്ക.
ഇന്നലെ വൈകുന്നേരത്തോടെ വിമാനത്താവളത്തിൽ യുഎസ്, ബ്രിട്ടിഷ് സൈനികർ നിലയുറപ്പിച്ച ആബി ഗേറ്റിലായിരുന്നു ആദ്യ സ്‍ഫോടനം. തുടർന്ന് വിമാനത്താവളത്തോട് ചേർന്നുള്ള ഹോട്ടലിന് സമീപം രണ്ടാം സ്‍ഫോടനവും ഉണ്ടായി. യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ആക്രമണമുണ്ടായതെന്ന് താലിബാൻ വക്‌താവ് സബീഹുല്ല മുജാഹിദ് വ്യക്‌തമാക്കി.
സ്‌ഫോടനത്തിൽ കുട്ടികളും താലിബാൻ തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് സംഘടന ഏറ്റെടുത്തു. അമേരിക്കയെ ലക്ഷ്യംവെച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രസ്‌താവനയിലൂടെ അവർ അറിയിച്ചു.
അതേസമയം, കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം ഉണ്ടായതിൽ താലിബാൻ അമേരിക്കയെ കുറ്റപ്പെടുത്തി. അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായ സ്‌ഥലത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപ്പെടുത്തൽ. സുരക്ഷ നൽകിയിട്ടും സ്‌ഫോടനം തടുക്കാനായില്ലെന്നും വിമർശനമുണ്ട്.
Also Read: യുപി തിരഞ്ഞെടുപ്പ്; കർഷകരെ ‘ചാക്കിട്ടു പിടിക്കാൻ’ യോഗിയുടെ പ്രഖ്യാപനങ്ങൾ