ലഖ്നൗ: ഉത്തർപ്രദേശിലെ ലകിംപൂർ ഖേരി ജില്ലയിൽ 13 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി, മൃതദേഹം വികൃതമാക്കി. സമീപത്തുള്ള കരിമ്പിൻ തോട്ടത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ആക്രമികൾ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും നാവു മുറിച്ച്, കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തതായി പെൺകുട്ടികയുടെ അച്ഛൻ പറഞ്ഞു.
തലസ്ഥാനമായ ലഖ്നൗവിൽ നിന്നും നൂറു കിലോമീറ്ററോളം മാറി നേപ്പാൾ അതിർത്തിയോട് ചേർന്ന് നിൽക്കുന്ന പ്രദേശത്താണ് സംഭവം നടന്നത്. അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളുടേതാണ് കുട്ടിയുടെ മൃതദേഹം ലഭിച്ച കൃഷിയിടം.
പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. രണ്ട് പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരിൽ കൊലപാതകം, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചാർത്തുമെന്നും പോലീസ് പറയുന്നു.
കുട്ടിയെ കാണാതായതിനു ശേഷം ഏറെ നേരം തിരഞ്ഞുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല, പിന്നീട് കരിമ്പിൻ തോട്ടത്തിൽ നിന്നും മകളുടെ മൃതദേഹമാണ് ലഭിച്ചതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. സംഭവത്തിൽ മുൻ മുഖ്യമന്ത്രി മായാവതി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഖേദം പ്രകടിപ്പിച്ചു. ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖരർ ആസാദ് ശക്തമായ ഭാഷയിലാണ് വിഷയത്തിൽ പ്രതികരിച്ചത്. കാട്ടുനീതിയാണ് അവിടെ നടപ്പാക്കുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് പടിഞ്ഞാറൻ യുപിയിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം വലിയ വാർത്തയായിരുന്നു.