കോഴിക്കോട്: ജില്ലയിലെ കോവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ചതായി ജില്ലാ കളക്‌ടർ. കോവിഡ് വ്യാപനത്തിന് തടയിടുന്നതിന് ആവശ്യമായ കർശന നിയന്ത്രണങ്ങൾ പ്രദേശങ്ങളിൽ നടപ്പാക്കുമെന്നും കളക്‌ടർ വ്യക്‌തമാക്കി.
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ ) കൂടുതലുള്ള കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം,ചേളന്നൂർ,അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തുകളിലെ കഴിഞ്ഞ ഒരാഴ്‌ചയിലെ ടിപിആർ ശരാശരി 25 ശതമാനത്തിന് മുകളിലാണ്.
കോഴിക്കോട് ജില്ലയിലാകെ ഇന്ന് 2341 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 2279 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
കോവിഡ് അതിതീവ്രമായ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിവാഹ ചടങ്ങുകളിൽ ഇനി മുതൽ അഞ്ച് പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിലും അഞ്ച് പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.
അതേസമയം ഹോട്ടലുകളിൽ വൈകിട്ട് ഏഴ് മണി വരെ ഭക്ഷണം വിളമ്പാം. എന്നാൽ പാർസൽ സർവീസ് ഒൻപത് മണിയോടെ അവസാനിപ്പിക്കണം. പലചരക്ക്, പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ തുടങ്ങി അവശ്യ സർവീസുകൾ അല്ലാത്ത എല്ലാ വ്യാപാര സ്‌ഥാപനങ്ങളും രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
Malabar News: കോവിഡ് വ്യാപനം രൂക്ഷം; ജില്ലാ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന