കവരത്തി: കോവിഡിനൊപ്പം ഒമൈക്രോണും വ്യാപകമാകുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്‌ഞ പ്രഖ്യാപിച്ച് കളക്‌ടർ. ഇത് പ്രകാരം നാലോ അതിലധികമോ പേ൪ കൂട്ട൦ കൂടിയാൽ സിആര്‍പിസി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്‌ടർ അസ്‌ക൪ അലി വ്യക്‌തമാക്കി.
രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി നിരോധനാജ്‌ഞ ഏർപ്പെടുത്തിയത്. കോവിഡിന്റെ ആദ്യ സമയങ്ങളിലും ലക്ഷദ്വീപിൽ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭരണകൂടത്തിനെതിരായ പ്രതിഷേധമില്ലാതാക്കാനുള്ള നടപടിയാണിതെന്ന് അന്ന് വിമർശനം ഉയർന്നിരുന്നു.
രാജ്യത്ത് നിലവിൽ ഒമൈക്രോൺ കേസുകളും കോവിഡ് കേസുകളും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ വിദേശത്ത് നിന്നും ഇന്ത്യയിൽ എത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുതുക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് പ്രകാരം നോൺ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്നവർക്കും നിലവിൽ 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് നേരത്തെ സ്വയം നിരീക്ഷണം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ രോഗവ്യാപനം കുതിച്ചുയരുന്ന പശ്‌ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
Read also: സുരക്ഷാ വീഴ്‌ച; പഞ്ചാബ് ഡിജിപിക്ക് സമന്‍സ്