തിരുവനന്തപുരം: തുടർച്ചയായ ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതർ നടത്തുന്ന പ്രത്യേക പരിശോധനയിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ട 16 ഷവർമ സ്‌ഥാപനങ്ങൾ അടപ്പിച്ചത്.
ഇന്ന് 485 സ്‌ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘ഷവർമ പ്രത്യേക പരിശോധന’ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്‌ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്‌ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 ഷവർമ കടകളാണ് ഇന്ന് പൂട്ടിച്ചത്. 162 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ജൂലൈ മുതലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ഊർജിതമാക്കിയത്. 2022 ഡിസംബര്‍ വരെ മാത്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് 46,928 പരിശോധനകള്‍ നടത്തിയത് എന്നാണ് ആരോഗ്യവകുപ്പ് കണക്ക്. ഇതിൽ നിയമ നടപടികളുടെ ഭാഗമായി 149 സ്‌ഥാപനങ്ങള്‍ പൂർണമായും അടപ്പിച്ചിരുന്നു.
ഈ ജനുവരിയിലെ കഴിഞ്ഞ ദിവസങ്ങളിൽ സംസ്‌ഥാന വ്യാപകമായി 547 സ്‌ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ, വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്‌ഥാപനങ്ങളെയും ലൈസന്‍സ് ഇല്ലാതെ പ്രവർത്തിച്ച 30 സ്‌ഥാപനങ്ങളെയും ഉള്‍പ്പെടെ 48 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്‌പ്പിച്ചിരുന്നു. 142 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്‌തിരുന്നു.
അതേസമയം, ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ച ശേഷം മാത്രമാണ് പരിശോധന ഊർജിതമാക്കുന്നതെന്ന ആക്ഷേപം നിലവിലുണ്ട്. കഴിഞ്ഞ ദിവസമാണ് കോട്ടയത്തെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച നഴ്‌സ് ഭക്ഷ്യവിഷബാദയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ക്കും ശാരീരിക അസ്വസ്‌ഥതകളും നേരിട്ടിരുന്നു.
Most Read: ചാൻസലർ ബിൽ; തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ