തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഒപ്പിടാതെ ഗവർണർ. ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടേ എന്നായിരുന്നു ഗവർണറുടെ പ്രതികരണം. ബില്ല് രാഷ്‌ട്രപതിക്ക് വിടുമെന്ന സൂചനയാണ് ഇതിലൂടെ വ്യക്‌തമാകുന്നത്.
നയപ്രഖ്യാപനത്തിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് പറഞ്ഞ ഗവർണർ സർക്കാരിന്റെ നടത്തിപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു. അതേസമയം, ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടിട്ടുണ്ട്. നിയമോപദേശത്തിന് ശേഷം ചാൻസലർ ബിൽ രാഷ്‌ട്രപതിയുടെ പരിഗണനക്ക് അയക്കാനാണ് സാധ്യത.
നേരത്തെ നിയമസഭ പാസ്സാക്കിയ ലോകായുക്‌ത ബില്ലിലും വിസി നിർണയത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറെ അധികാരം കുറക്കാനുള്ള ബില്ലിലും ഗവർണർ തീരുമാനം നീട്ടുകയാണ്. ചാൻസലർ ബില്ലിൽ രാജ്ഭവൻ നേരത്തെ നിയമോപദേശം തേടിയിരുന്നു. ബിൽ വിശദമായി പരിശോധിച്ച ശേഷം തീരുമാനം എടുക്കാനാണ് രാജ്ഭവന്റെ നീക്കം.
തന്നെ ചാൻസലർ സ്‌ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിൽ അതിവേഗം തീരുമാനം എടുക്കില്ലെന്നും ബിൽ രാഷ്‌ട്രപതിയുടെ അനുമതിക്കായി അയക്കുന്ന കാര്യം പരിഗണിക്കുക ആണെന്നും ഗവർണർ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
അതേസമയം, സർക്കാരും ഗവർണറും തമ്മിൽ വെടിനിർത്തലെന്ന് സൂചന നൽകി നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ക്ഷണിച്ചിരുന്നു. എല്ലാ പരിധിയും വിട്ടു മാസങ്ങളായി തുടർന്ന പോര് അവസാനിക്കുന്നുവെന്ന സൂചനകൾക്കിടെയാണ് ഇന്ന് ചാൻസലർ ബില്ല് രാഷ്‌ട്രപതിക്ക് വിടുന്ന കാര്യത്തിൽ ഗവർണർ സൂചന നൽകിയത്.
അതേസമയം, നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം 23ന് തുടങ്ങും. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. സംസ്‌ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് നീക്കം. 24,25 തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഗവർണറുമായുള്ള അനുനയത്തിന്റെ ഭാഗമായാണ് നയപ്രഖ്യാപന പ്രസംഗം ഈ മാസം തന്നെ നടത്താൻ സർക്കാർ തീരുമാനിച്ചത്.
Most Read: ഇന്ത്യയിൽ നാല് പേർക്ക് കൂടി ഒമൈക്രോൺ BF7 സ്‌ഥിരീകരിച്ചു