പത്തനംതിട്ട: പോക്‌സോ കേസിൽ വൈദികൻ അറസ്‌റ്റിൽ. 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൂടൽ ഓർത്തഡോക്‌സ് വലിയപള്ളി വികാരി പോണ്ട്‌സൺ ജോൺ ആണ് അറസ്‌റ്റിലായത്. കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിക്ക് നേരെയായിരുന്നു വൈദികന്റെ അതിക്രമം.
കഴിഞ്ഞ 12, 13 തീയതികളിലായിരുന്നു സംഭവം. സ്വകാര്യ സ്‌കൂളിലെ ഹോസ്‌റ്റലിൽ കഴിഞ്ഞിരുന്ന പെൺകുട്ടി പഠനത്തിൽ ശ്രദ്ധിക്കാതിരുന്നതിനെ തുടർന്ന് അമ്മയാണ് വൈദികന്റെ അടുത്ത് കൗൺസിലിങ്ങിന് എത്തിച്ചത്. ആദ്യദിവസം വൈദികന്റെ വീട്ടിൽ വെച്ചും രണ്ടാം ദിവസം പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പ്രതി കുട്ടിയെ കടന്നുപിടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിക്കുകയും ചെയ്‌തു. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയോട് പ്രാർഥനയുടെ ഭാഗമാണെന്നും സഹകരിക്കണമെന്നും പ്രതി പറഞ്ഞു.
അടുത്ത ദിവസം പെൺകുട്ടി സുഹൃത്തിനോട് കാര്യം പറഞ്ഞു. തുടർന്ന് അധ്യാപിക വഴി ചൈൽഡ് ലൈനെ സമീപിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു. പുലർച്ചെ കൊടുമൺ ഐക്കാടുള്ള വീട്ടിൽ നിന്നാണ് വയോധികനെ കസ്‌റ്റഡിയിൽ എടുത്തത്. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി. വൈദികവൃത്തിക്കൊപ്പം ഏറെ നാളായി കൗൺസിലിങ് നടത്തുന്നയാളാണ് ഇയാൾ. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ് പോണ്ട്‌സൺ ജോൺ പ്രധാനമായും കൗൺസിലിങ് കൊടുക്കുന്നത്.
Most Read: ഡീസൽ വില വർധന; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആർടിസി