എറണാകുളം: ഡീസൽവില വർധനയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. വിലവർധനക്കെതിരായ ഹരജി നാളെ ഹൈക്കോടതിയിൽ ഫയൽ ചെയ്യുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. ഡീസലിന് റീട്ടെയ്‌ൽ വിലയിൽ നിന്നും 27.88 രൂപയുടെ വർധനയാണ് ഇപ്പോൾ ഏർപ്പെടുത്തിയത്. ഇതിനെ തുടർന്ന് പ്രതിദിനം കെഎസ്ആർടിസിക്ക് 75-80 ലക്ഷം രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ബൾക്ക് പർച്ചേഴ്‌സർ വിഭാഗത്തിനുള്ള ഡീസൽ വില പൊതുമേഖലാ എണ്ണക്കമ്പനികൾ കുത്തനെ കൂട്ടിയതാണ് കെഎസ്ആർടിസിക്ക് തിരിച്ചടിയായത്. ലിറ്ററിന് 21.10 രൂപയാണ് കൂട്ടിയത്. ഇതോടെ ഡീസല്‍ ലിറ്ററിന് 121.35 രൂപയാണ് കെഎസ്ആര്‍ടിസി നല്‍കേണ്ടത്. പൊതുമേഖലയെ തകർക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, ഇത്രയും ഭീമമായ ബാധ്യത കെഎസ്ആർടിസിക്ക് താങ്ങാൻ കഴിയില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി.
കൂടാതെ കുത്തക മുതലാളിമാരെ സഹായിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢ നീക്കമാണിതെന്നും മന്ത്രി വിമർശനം ഉന്നയിച്ചു. കെഎസ്ആർടിസിയുടെ വാർഷിക നഷ്‌ടം 2000 കോടി രൂപയാണെന്നും, ഇന്ധനവില വർധനയും, കോവിഡ് സാഹചര്യങ്ങളും കെഎസ്ആർടിസിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ഭരണഘടനയെ മാനിക്കുന്നില്ലെങ്കിൽ ഹിജാബ് ധരിക്കാൻ അനുവാദമുള്ളിടത്തേക്ക് പോകാം; ബിജെപി നേതാവ്