തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപയിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് 190 പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 16 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 59 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്‌തു.
20 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിക്കുകയും, 8 സാംപിളുകൾ പരിശോധനക്കയക്കുകയും ചെയ്‌തു. കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്‌ഥാന വ്യാപകമായി 2,373 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 217 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 334 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 193 സാംപിളുകൾ പരിശോധനക്കയച്ചു.
ജ്യൂസ് കടകളിലെ പ്രത്യേക പരിശോധനയും സംസ്‌ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. 199 ജ്യൂസ് കടകളാണ് ഇതുവരെ പരിശോധിച്ചത്. 4 ജ്യൂസ് കടകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്‌തു. 6 സര്‍വയലന്‍സ് സാംപിളുകളും ശേഖരിച്ചു. 27 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഉപയോഗ ശൂന്യമായ 88 പാല്‍ പാക്കറ്റുകള്‍, 16 കിലോഗ്രാം പഴങ്ങള്‍, 5 കിലോഗ്രാം ഈന്തപ്പഴം, 12 കുപ്പി തേന്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഓപ്പറേഷന്‍ മൽസ്യയുടെ ഭാഗമായി ഇതുവരെ 6,361 കിലോഗ്രാം പഴകിയതും രാസവസ്‌തുക്കള്‍ കലര്‍ന്നതുമായ മൽസ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4,255 പരിശോധനകളില്‍ 2,296 സാംപിളുകൾ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. 90 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 544 സ്‌ഥാപനങ്ങള്‍ പരിശോധിച്ചു. 5 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്‌തു.
Read also: കൊല്ലത്ത് കിണർ ഇടിഞ്ഞു അപകടം; തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു