തിരുവനന്തപുരം: തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികളെ വീതം ഇരുത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ്. 10, 12 ക്ളാസുകളിലെ കുട്ടികളാണ് ഇപ്പോൾ സ്‌കൂളിൽ എത്തുന്നത്. ഇതോടെ ഒരു ക്ളാസിൽ 20 കുട്ടികളെ വരെ ഇരുത്താം.
ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ആയിരുന്നതിനാൽ പത്തുകുട്ടികളെ വീതം ഓരോ വിഷയത്തിനും കൂടുതൽ ക്ളാസ് എടുക്കുകയായിരുന്നു അധ്യാപകർ. സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് മുതലുള്ള കാര്യങ്ങൾ അവലോകനം ചെയ്‌താണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. കോവിഡ് സാഹചര്യത്തിൽ തീർത്തും വരാൻ സാധിക്കാതെ വർക്ക് ഫ്രം ഹോം ആയ അധ്യാപകർ ഒഴികെ ബാക്കി മുഴുവൻ പേരും സ്‌കൂളിൽ എത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. എത്താത്ത അധ്യാപകർക്ക് എതിരെ നടപടി സ്വീകരിക്കും.
10,12 ക്ളാസുകളിൽ സംശയനിവാരണം, ഡിജിറ്റൽ ക്ളാസുകളുടെ തുടർപ്രവർത്തനം, മാതൃകാപരീക്ഷ നടത്തൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ജനുവരി 1 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറന്നത്.
പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് നൂറിൽ താഴെ കുട്ടികളുള്ള സ്‌കൂളുകളിൽ എല്ലാ കുട്ടികളും ഒരേസമയം എത്താവുന്ന വിധം ക്രമീകരണങ്ങൾ നടത്തണമെന്ന് പറയുന്നുണ്ട്. നൂറിൽ അധികം കുട്ടികളുള്ള സ്‌കൂളുകളിൽ ഒരേസമയം പരമാവധി 50 ശതമാനം കുട്ടികൾ വരാവുന്ന രീതിയിൽ ക്രമീകരണം വേണം. രാവിലെ എത്തുന്ന കുട്ടികൾ വൈകീട്ട് വരെ സ്‌കൂളിൽ ചെലവഴിക്കുന്നതാണ് ഉചിതം. യാത്രാ സൗകര്യം ലഭ്യമല്ലാത്തത് ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾക്ക് ഇത് പരിഹാരമാകും. ഇതിനായി ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്നതിനുള്ള ക്രമീകരണവുമാകാം.
കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം അവർക്ക് നിർദ്ദേശിച്ചിട്ടുള്ള ബെഞ്ചിൽ തന്നെ ഇരുന്ന് കഴിക്കണം. കഴുകുന്ന സ്‌ഥലത്ത് ഹാൻഡ്‌വാഷ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഒരു കൂട്ടംകൂടലും ഉണ്ടാവരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ആർഎസ്‌പി