കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ആർഎസ്‌പി. ചില സീറ്റുകൾ വെച്ചു മാറണമെന്നും പാർട്ടി ആവശ്യം ഉന്നയിക്കും. ഒഴിവുവന്ന സീറ്റുകളിൽ എല്ലാം കോൺഗ്രസ് മൽസരിക്കുന്നത് ഉചിതമാവില്ലെന്നും ആർഎസ്‌പി സംസ്‌ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. കൊല്ലം ജില്ലയിലെ മൂന്ന് സീറ്റ് ഉൾപ്പെടെ ആകെ അഞ്ചിടത്താണ് കഴിഞ്ഞ തവണ ആർഎസ്‌പി മൽസരിച്ചത്. ഇത്തവണ ഏഴ് സീറ്റുകൾ വേണമെന്നാണ് ആവശ്യം.
കഴിഞ്ഞ തവണ മൽസരിച്ച ചില സീറ്റുകൾ വെച്ചു മാറണമെന്നും യുഡിഎഫ് നേതൃത്വത്തെ അറിയിക്കും. ആറ്റിങ്ങൽ സീറ്റ് കഴിഞ്ഞ തവണ അടിച്ചേൽപ്പിച്ചതാണ്. അതിനുപകരം ഇത്തവണ വാമനപുരം ആവശ്യപ്പെടും. തൃശൂർ ജില്ലയിലെ കയ്‌പമംഗലത്തിന് പകരം ആലപ്പുഴയിലെയോ പത്തനംതിട്ടയിലെയോ ഒരു സീറ്റ് വേണമെന്നും ആർഎസ്‌പി ആവശ്യം ഉയർത്തും. കൊല്ലം ജില്ലയിലും അധികമായി ഒരു സീറ്റ് ചോദിക്കും. കൊല്ലം, കുണ്ടറ എന്നീ മണ്ഡലങ്ങളിൽ ഒന്നിലാണ് ആർഎസ്‌പി അവകാശവാദം ഉന്നയിക്കുന്നത്.
Read Also: മുല്ലപ്പെരിയാർ ഉൾപ്പടെ 1115 ഇന്ത്യൻ ഡാമുകളുടെ കാലാവധി 2025ൽ തീരും; യുഎൻ റിപ്പോർട്ട്