തിരുവനന്തപുരം: കോവിഡ് ചികിൽസാ സൗകര്യം വിപുലപ്പെടുത്താനായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കുമെന്ന് ജില്ലാ കളക്‌ടർ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡ് ബി, സി വിഭാഗങ്ങളിൽപ്പെട്ട രോഗികൾക്ക് ആശുപത്രികളിൽ മുൻഗണന നൽകുമെന്നും കളക്‌ടർ പറഞ്ഞു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. ജില്ലയിലെ കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന് സർക്കാരിന്റെ ആരോഗ്യ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ മേഖലയുടേയും ശക്‌തമായ പിന്തുണ വേണമെന്നു കളക്‌ടർ പറഞ്ഞു.
കോവിഡ് രോഗികൾക്കുള്ള ചികിൽസാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നതിന് വലിയ പ്രധാന്യം നൽകണം. ഇതു മുൻനിർത്തി ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയാവുന്നത്രയും കിടക്കകളും വെന്റിലേറ്ററുകളും കോവിഡ് രോഗികൾക്കായി മാറ്റി വെക്കണം.
സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്ക് മാറ്റി വെക്കുന്നതോടെ ജില്ലയിലെ 24 സ്വകാര്യ ആശുപത്രികളിലായി ആയിരത്തോളം കിടക്കകൾ കോവിഡ് ചികിൽസക്ക് മാത്രമായി ലഭിക്കും.
Also Read: കരുതിയിരിക്കുക; ഇന്റർനെറ്റ് ലോകത്ത് രണ്ടിലൊരു ഇന്ത്യക്കാരന് സൈബർ ആക്രമണ ഭീഷണി