തിരുവനന്തപുരം: 2021-22 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ രജിസ്‌ട്രേഷൻ വകുപ്പിന് മുൻ വർഷത്തേക്കാൾ റെക്കോർഡ് വർധന. മുൻ വർഷത്തെ അപേക്ഷിച്ചു 1301.57 കോടി രൂപയുടെ ഉയർച്ചയാണ് രജിസ്‌ട്രേഷൻ വകുപ്പിന്റെ വരുമാനത്തിൽ ഉണ്ടായത്. ബജറ്റ് ലക്ഷ്യം വച്ചതിനേക്കാൾ 305.89 കോടി രൂപയുടെ അധിക വരുമാനമാണ് സാമ്പത്തിക വർഷം അവസാനം രജിസ്‌ട്രേഷൻ വകുപ്പ് നേടിയത്. സംസ്‌ഥാനത്തെ 12 ജില്ലകളിൽ ബജറ്റ് ലക്ഷ്യത്തെക്കാൾ കൂടുതൽ വരുമാനം ഉണ്ടായി.
എറണാകുളം ജില്ലക്ക് ബജറ്റ് ലക്ഷ്യത്തിലേക്ക് എത്താനായില്ല. എങ്കിലും സംസ്‌ഥാനത്ത് ഏറ്റവും അധികം റവന്യൂ വരുമാനം നേടാനായത് എറണാകുളം ജില്ലക്കാണ്. 977.21 കോടി രൂപയാണ് എറണാകുളത്ത് രജിസ്‌ട്രേഷൻ വകുപ്പിൽ സമാഹരിച്ച വരുമാനം. ഇതും മുൻ വർഷത്തേക്കാൾ അധികമാണ്. ബജറ്റ് ലക്ഷ്യത്തിലേക്ക് എത്താനാകാത്ത തൃശൂർ ജില്ല റവന്യൂ വരുമാനത്തിൽ മൂന്നാം സ്‌ഥാനത്താണ്. 462.74 കോടിയാണ് തൃശൂർ ജില്ലയിൽ സമാഹരിച്ചത്.
റവന്യൂ വരുമാനത്തിൽ രണ്ടാം സ്‌ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. 572.27 കോടിയാണ് വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷവും വരുമാനത്തിൽ രണ്ടാം സ്‌ഥാനത്തായിരുന്നു തിരുവനന്തപുരം ജില്ല. ലക്ഷ്യം നേടാനാകാത്ത ജില്ലകളിലും വരുമാനം മുൻ വർഷത്തേക്കാൾ വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 4125.99 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. വരുമാനമാകട്ടെ 107.41 ശതമാനം ഉയർന്ന് 4431.88 കോടി രൂപയായി.
സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 9,26,487 ആധാരങ്ങളാണ് രജിസ്‌റ്റർ ചെയ്‌തത്. 2020-21 സാമ്പത്തിക വർഷത്തേക്കാൾ 1,63,806 ആധാരങ്ങൾ കൂടുതലായി രജിസ്‌റ്റർ ചെയ്‌തു. രജിസ്ട്രേഷനിൽ നിന്നും 4,431.88 കോടി വരുമാനമായി ലഭിച്ചു. ഏറ്റവും കൂടുതൽ ആധാരം രജിസ്‌റ്റർ ചെയ്‌തത് മലപ്പുറം ജില്ലയിലാണ്. 1,20,143 രജിസ്ട്രേഷനാണ് നടത്തിയത്. 1,00,717 ആധാരങ്ങൾ രജിസ്‌റ്റർ ചെയ്‌ത തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്‌ഥാനത്ത്.
കോവിഡ് മഹാമാരി സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനമാണ് വരുമാന വർധനക്ക് ഇടയാക്കിയതെന്ന് സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വിഎൻ വാസവൻ പറഞ്ഞു. നികുതി വകുപ്പിന്റെ അധിക ചുമതല വഹിക്കുന്ന ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് ഐഎഎസിനെയും രജിസ്‌ട്രേഷൻ ഐജിയെയും ജില്ലാ രജിസ്ട്രാർമാരെയും വകുപ്പിലെ മുഴുവൻ ഉദ്യോഗസ്‌ഥരെയും മന്ത്രി അഭിനന്ദിച്ചു.
Most Read: വികസനത്തിനായി ആരെയും തെരുവിലിറക്കില്ല; മതിയായ നഷ്‌ടപരിഹാരം നൽകും; മുഖ്യമന്ത്രി