തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 23 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ സ്‌ഥിരീകരിച്ചത്. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് സംസ്‌ഥാനത്ത് ഇന്ന് സ്‌ഥിരീകരിച്ച ഒമൈക്രോൺ കേസുകൾ.
കൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികൾക്കും ഒമൈക്രോൺ സ്‌ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരായവരിൽ 16 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കൂടാതെ കൊല്ലം സ്വദേശികളായ രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത് ഒരാൾക്കാണ്. തിരുവനന്തപുരം സ്വദേശിക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്.
തിരുവനന്തപുരത്ത് യുഎഇയിൽ നിന്നെത്തിയ അഞ്ച് പേർക്കും ഫ്രാന്‍സിൽ നിന്നെത്തിയ രണ്ട് പേർക്കും റഷ്യ, യുകെ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. കൊല്ലത്ത് യുഎഇയിൽ നിന്നെത്തിയ ഒരാൾക്കും ഖത്തറിൽ നിന്നെത്തിയ ഒരാൾക്കും, കോട്ടയത്ത് യുഎഇയിൽ നിന്നെത്തിയ മൂന്ന് പേർക്കും, ആലപ്പുഴയിൽ യുഎഇ നിന്നെത്തിയ ഒരാൾക്കും, തൃശൂരിൽ ഖത്തറിൽ നിന്നെത്തിയ ഒരാൾക്കും രോഗം സ്‌ഥിരീകരിച്ചു. കൂടാതെ യുഎഇ നിന്നെത്തിയ ഒരാൾക്കാണ് കോഴിക്കോട് രോഗം സ്‌ഥിരീകരിച്ചത്. തമിഴ്‌നാട് സ്വദേശികള്‍ യുഎഇയില്‍ നിന്നും വന്നതാണ്.
സംസ്‌ഥാനത്ത് നിലവിൽ ഒമൈക്രോൺ ബാധിതരായ ആളുകളുടെ എണ്ണം 328 ആണ്. ഇവരിൽ 225 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും, 68 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. 33 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടാകുകയും ചെയ്‌തിട്ടുണ്ട്.
Read also: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ കരുതൽ ഡോസ് വാക്‌സിനേഷൻ