തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിൽസക്കായി വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്‌ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ട് കാന്‍സര്‍ ചികിൽസ പൂര്‍ണമായും ഇവിടങ്ങളിൽ സാധ്യമാണ്.
കീമോതെറാപ്പി, മറ്റ് കാന്‍സര്‍ അനുബന്ധ ചികിൽസകള്‍ എന്നിവക്കായി ഈ കേന്ദ്രങ്ങളില്‍ പോകാതെ തുടര്‍ ചികിൽസ സാധ്യമാക്കുന്ന തരത്തിലാണ് ആശുപത്രികൾ സജ്‌ജമാക്കിയിരിക്കുന്നത്. ഇവര്‍ക്ക് ആര്‍സിസിയിലും മെഡിക്കല്‍ കോളജുകളിലും ലഭിച്ചു കൊണ്ടിരിക്കുന്ന അതേ ചികിൽസ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
റീജിയണല്‍ കാന്‍സര്‍ സെന്ററുകളിലെ ഡോക്‌ടർമാരുമായി നിരന്തരം സംവദിക്കുന്നതിന് ആശുപത്രികളില്‍ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ രോഗികളുടെ വിവരങ്ങള്‍, ചികിൽസ, ഫോളോ അപ് തുടങ്ങിയ കാര്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്‌ത് വിദഗ്‌ധ ചികിൽസ ലഭ്യമാക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
കാൻസർ ചികിൽസയ്‌ക്ക് സൗകര്യമൊരുക്കിയ ആശുപത്രികൾ: തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി മാവേലിക്കര, കോട്ടയം പാല ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി കോട്ടയം, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കൊടുങ്ങല്ലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കഞ്ചിക്കോട് ഇസിഡിസി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, ജില്ലാ ആശുപത്രി തലശേരി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി.
Most Read: ആദിവാസി പെണ്‍കുട്ടികളുടെ ആത്‌മഹത്യ; ഊരുകളിൽ മാനസികാരോഗ്യ പദ്ധതി തുടങ്ങും