ലഖ്‌നൗ: ഉത്തർപ്രദേശിലെ മുറാദ്‌നഗർ പട്ടണത്തിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്‌മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. തിങ്കളാഴ്‌ച രാവിലെയാണ് കേസുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ എഞ്ചിനീയറും സൂപ്പർവൈസറും ഉൾപ്പെടെ മൂന്ന് പേരെ ഗാസിയാബാദ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മുനിസിപ്പാലിറ്റി എക്‌സിക്യൂട്ടീവ് ഓഫീസർ നിഹാരിക സിംഗ്, ജൂനിയർ എഞ്ചിനീയർ ചന്ദ്ര പാൽ, സൂപ്പർവൈസർ ആശിസ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. കേസിലെ മറ്റൊരു പ്രതിയായ കരാറുകാരൻ അജയ് ത്യാഗി ഒളിവിലാണ്.
ഇന്നലെ ഉച്ചയോടെയാണ് മുറാദ്‌നഗർ പട്ടണത്തിലെ ശ്‌മശാനത്തിൽ സംസ്‌കാര ചടങ്ങിനിടെ ആളുകളുടെ ശരീരത്തിലേക്ക് മേൽക്കൂര തകർന്ന് വീണത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. മരണപ്പെട്ടവരിൽ ഏറിയ പങ്കും ആ സമയത്ത് സംസ്‌കാരം നടക്കുകയായിരുന്ന ജയ് റാം എന്നയാളുടെ ബന്ധുക്കളാണ്. മരിച്ചത് എല്ലാം പുരുഷൻമാരാണ് എന്നാണ് റിപ്പോർട്ട്.
ജീവൻ നഷ്‌ടമായവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മീററ്റ് ഡിവിഷണൽ കമ്മീഷണർക്കും പോലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്.
Also Read: നാഗ്‌പൂരിൽ നിന്നുള്ള പ്രസംഗമല്ല ദേശീയത; കേന്ദ്രത്തിനെതിരെ സച്ചിന്‍ പൈലറ്റ്