മുറാദ്‌നഗർ: ഉത്തർപ്രദേശിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്‌മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 23 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് 38 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ 20 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും നിരവധി പേർ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പോലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്‌ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
മരണപ്പെട്ടവരിൽ ഏറിയ പങ്കും ആ സമയത്ത് സംസ്‌കാരം നടക്കുകയായിരുന്ന ജയ് റാം എന്നയാളുടെ ബന്ധുക്കളാണ്. മരിച്ചത് എല്ലാം പുരുഷൻമാരാണ് എന്നാണ് റിപ്പോർട്ട്.
മുറാദ്‌നഗർ പട്ടണത്തിലെ ശ്‌മശാനത്തിലാണ് അപകടം നടന്നത്. ശവസംസ്‌കാര ചടങ്ങിനിടെ ആളുകളുടെ ശരീരത്തിലേക്ക് മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. രാവിലെ മുതൽ ഉത്തർപ്രദേശിൽ കനത്ത മഴ തുടരുകയാണ്.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മീററ്റ് ഡിവിഷണൽ കമ്മീഷണർക്കും പോലീസ് മേധാവിക്കും നിർദേശം നൽകി.
Also Read: വാക്‌സിൻ വിവാദം; വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി